ന്യൂഡല്‍ഹി: ആദ്യ ടെസ്റ്റിലെ ഇന്നിംഗ്‌സ് തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റില്‍ പുതിയ സ്‌പിന്നറെ കളത്തിലിറക്കുന്നു. ഇതിന്റെ ഭാഗമായി ഇടംകൈയ്യന്‍ സ്പിന്നര്‍ മാത്യു കുനെമാനെ (Kuhnemann) ടീമിലേക്ക് വിളിപ്പിച്ചു. മിച്ചല്‍ സ്വെപ്‌സണിന് (Mitchell Swepson) പകരക്കാരനായാണ് യുവ സ്പിന്നര്‍ എത്തുന്നത്. 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള കുനെമാന്‍ 35 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇതുവരെ 4 തവണ ദേശീയ ടീമിനായി കളിച്ചു. ഫെബ്രുവരി 17 മുതല്‍ 21 വരെ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ കുനെമാന്‍ അരങ്ങേറ്റം കുറിക്കാനാണ് സാധ്യത. പരമ്പരയിലെ ഓപ്പണറില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നഷ്ടപ്പെട്ട സ്വെപ്‌സണ്‍ തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിനായി നാട്ടിലേക്ക് മടങ്ങിയിരുന്നു.
നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും 132 റണ്‍സിനുമാണ് ഓസ്ട്രേലിയ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയത്. സന്ദര്‍ശകര്‍ രണ്ടാം ടെസ്റ്റിനുള്ള അവരുടെ പ്ലേയിംഗ് ഇലവനില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. പരമ്പരയിൽ 1–0നു മുന്നിലെത്തിയ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യതയും സജീവമാക്കി. രണ്ടാം ടെസ്റ്റ് 17 മുതൽ ന്യൂഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കും.
കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ സ്പിന്നർമാർക്കു മുന്നിലാണ് ഓസീസ് തോറ്റു പോയത്. ബോളിങ്ങിൽ 2 ഇന്നിങ്സിലുമായി 7 വിക്കറ്റും ബാറ്റിങ്ങിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ 70 റൺസും നേടിയ രവീന്ദ്ര ജഡേജയാണ് പ്ലെയർ ഓഫ് ദ് മാച്ച്. രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് വീഴ്ത്തി ഓസീസിന്റെ നടുവൊടിച്ച അശ്വിൻ ആദ്യ ഇന്നിങ്സിൽ നേടിയത് 3 വിക്കറ്റ്. ബാറ്റിങ്ങിൽ നൈറ്റ് വാച്ച്മാനായി ഇറങ്ങി 23 റൺസും നേടി. ക്യാപ്റ്റൻ രോഹിത് ശർമ (120) കഴിഞ്ഞാൽ ഇന്ത്യൻ ഇന്നിങ്സിലെ മികച്ച സ്കോററായ അക്ഷർ പട്ടേൽ (84) രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റും നേടി.