ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– ഇംഗ്ലണ്ട് സെമിഫൈനൽ.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– ഇംഗ്ലണ്ട് സെമിഫൈനൽ.

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ 71 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ സെമി പ്രവേശനം ആഘോഷമാക്കി. മെല്‍ബണില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍, രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്. 35 റണ്‍സ് നേടിയ റ്യാന്‍ ബേളാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് കെ എല്‍ രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് (61) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഗ്രൂപ്പില്‍ ഒന്നാമതാണ് ഇന്ത്യ. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന്‍ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടും. നവംബര്‍ ഒമ്പതിന് ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെ നേരിടും. സിഡ്‌നിയിലാണ് മത്സരം. രണ്ടാം ടി20യില്‍ ഇന്ത്യ, ഇംഗ്ലണ്ടിനേയും നേരിടും. അഡ്‌ലെയ്ഡിലാണ് മത്സരം. ഫൈനല്‍ 13-ന് മെല്‍ബണില്‍ നടക്കും.