ഇന്തോ–പസിഫിക് സമുദ്രമേഖലയിൽ സമാധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്വാഡ് കൂട്ടായ്‌മ.

ഇന്തോ–പസിഫിക് സമുദ്രമേഖലയിൽ സമാധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്വാഡ് കൂട്ടായ്‌മ.

ഹിരോഷിമ: ചൈനയ്‌ക്കെതിരെ ശക്തമായ വിമർശനമുയർത്തി ക്വാഡ് കൂട്ടായ്മ. ‘കമ്യൂണിസ്റ്റ് രാജ്യം ഏകപക്ഷീയമായി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ക്വാഡ് കൂട്ടായ്മ പറഞ്ഞു. ക്വാഡ് (ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ) രാജ്യങ്ങളുടെ തലവന്മാർ ജപ്പാനിൽ നടന്ന ജി-7 ഉച്ചകോടിക്കിടെയാണ് അനൗപചാരികമായി യോഗം ചേർന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എന്നിവരാണ് ക്വാഡ് യോഗത്തിൽ ചർച്ചകൾ നടത്തിയത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളുടെ അധികാരം കൈവശപ്പെടുത്തുന്നതിനായാണ് ചിലരുടെ ശ്രമം. പസിഫിക് മേഖലയിലേക്ക് സൈനീക വ്യാപനത്തിനും ശ്രമിക്കുന്നു. സൈനീക വ്യാപനത്തിലൂടെയും കൈയേറ്റത്തിലൂടെയും പല രാജ്യങ്ങളെയും ശല്യപ്പെടുത്തുന്ന തരത്തിലാണ് ചൈനയുടെ പെരുമാറ്റമെന്നും ക്വാഡ് കൂട്ടായ്മ വിമർശിച്ചു. ചൈനയുടെ പേര് എടുത്തുപറയാതെയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചത്.

ഇന്തോ-പസിഫിക് മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആഗോള ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കടൽ വഴിയുള്ള കേബിൾ ശൃംഖല വിപുലീകരിക്കാനും ക്വാഡ് രാജ്യങ്ങൾ തീരുമാനമായി. ബൈഡന്റെ അസൗകര്യം കാരണം സിഡ്നിയിൽ നടക്കേണ്ടിയിരുന്ന ക്വാഡ് ഉച്ചകോടി റദ്ദാക്കിയിരുന്നു. ഇതിനെതുടർന്നാണ് ഹിരോഷിമയിൽ ജി-7 ഉച്ചകോടിക്കിടെ അനൗപചാരിക യോഗം നടന്നത്.