പ്രവാസിയുടെ പൂട്ടിയ വീടും പൂട്ടാത്ത പെട്ടിയും

പ്രവാസിയുടെ പൂട്ടിയ വീടും പൂട്ടാത്ത പെട്ടിയും

കേരള സർക്കാരിന്റെ 2023-2024 സാമ്പത്തിക ബജറ്റിൽ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രഖ്യാപനമാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്.

“ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേകം നികുതി ഏർപ്പെടുത്തും. ആ നികുതി പരിഷ്‌കാരത്തിലൂടെ 1,000 കോടിയുടെ അധിക വരുമാനമുണ്ടാക്കും”. കേന്ദ്ര കേരള സർക്കാരുകളിൽ നിന്ന് ഇന്നുവരെ അർഹമായ യാതൊരു പരിഗണനയും സാഹിത്യ സാംസ്‌കാരിക രംഗമടക്കം പ്രവാസികൾക്ക് ലഭിക്കാതിരിക്കുമ്പോഴാണ് തല്ലുകൊള്ളുന്ന ചെണ്ടകളായി പ്രവാസികൾ മാറുന്നത്. കേരളത്തെ പട്ടിണിയിൽ നിന്ന് മോചിപ്പിച്ച പ്രവാസികളുടെ വീടുകൾ പൂട്ടിയിട്ടാൽ അതിനും നികുതി കൊടുക്കണം. ചോറ് കൊടുത്ത കൈക്ക് തന്നെ കടിച്ചിരിക്കുന്നു. പൂട്ടിയ വീടും പൂട്ടാത്ത പെട്ടിയും ഏത് പുണ്യാളനെയും കള്ളനാക്കുന്ന കാലമോ? കേരള ബജറ്റ് പ്രവാ സികൾക്കായി എന്താണ് നൽകിയത്?

ഗവർണറുടെ നയപ്രഖ്യാപനത്തിൽ കേരളം 17 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചുവെന്ന് വ്യക്തമാക്കി. പതിനാലാം സ്ഥാനത്തുള്ള ഗുജറാത്തിനേക്കാൾ കേരളം എട്ടാം സ്ഥാനത്തു് എത്തിയതിൽ ആർബിഐ കേരളത്തിന്റെ വരുമാനത്തെ അഭിനന്ദിച്ചു. ഇത്തര ത്തിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്ന സർക്കാർ എന്തിനാണ് പാവപെട്ട പ്രവാസിയുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നത്? പഠിച്ച ഭോഷൻ വിടുഭോഷനായി മാറുകയാണോ? ഒന്നിലധികം വീടുകളുള്ളവർ കരം കൊടുക്കാതെ ഇരിക്കുന്നുണ്ടോ? പ്രവാസികൾ ചോര നീരാക്കി കഷ്ടപ്പെട്ടുണ്ടാക്കിയ വീട് പൂട്ടിയിടാനുള്ള അവകാശമില്ലേ? അത് തുറന്നിട്ടാൽ നികുതിഭാരം ഒഴുവാക്കി കിട്ടുമോ? എല്ലാം വർഷവും വസ്തു, വീട് സർക്കാർ ഖജനാവിലേക്ക് കരം അടയ്ക്കുന്നുണ്ടല്ലോ. അവർക്ക് വീണ്ടുമൊരു നികുതി ഭാരം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? പ്രവാസി കളെ ഒറ്റപ്പെടുത്തുന്ന, പ്രീണിപ്പിക്കുന്ന നയങ്ങളാണ് ഏത് സർക്കാരും സ്വീകരിക്കാറുള്ളത്. ഈ കൂട്ടരേ പൂവിട്ട് പൂജിക്കാൻ, സ്വന്തം പ്രതിച്ഛായയുണ്ടാക്കാൻ, വിദേശ രാജ്യങ്ങളിൽ ടൂറിസം ധൂർത്തു് നടത്താൻ ധാരാളം കൃത്രിമ സംഘടനകൾ ഉണ്ടല്ലോ. ഈ വിഷയത്തിൽ നിന്ന് അവർ പിൻവലിഞ്ഞത് എന്താണ്? നിർഭാഗ്യമെന്ന് പറയാൻ സർക്കാർ നിലപാടിനെ വെല്ലുവിളിക്കാൻ, പ്രതിഷേധിക്കാൻ ഒരാളെപ്പോലും കണ്ടില്ല. പ്രവാസിയോടെ കാണിക്കുന്ന ഈ അന്യായത്തിനെ തിരെ പൊരുതേണ്ടവരല്ലേ? കുറഞ്ഞപക്ഷം സഹതപിക്കാമായിരിന്നു. കൈയുംകെട്ടി വെറുതെ നോക്കുകുത്തികളായിരിക്കുന്ന സംഘടനകൾ കൊണ്ട് വേദനയനുഭവിക്കുന്ന പ്രവാസികൾക്ക് എന്ത് നേട്ടം? പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന അത്യാഗ്രഹത്തെ നേരിടാൻ എത്ര സംഘടനകൾ മുന്നോട്ട് വന്നു?

ഇന്ധന വില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തുടങ്ങി കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾ തുടരുമ്പോൾ സംസ്ഥാന സർക്കാർ 4,000 കോടി രൂപയുടെ അധികഭാരമാണ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചത്. അതിൽ നരകജീവിതം നയി ക്കുന്ന പ്രവാസികളെയും വെറുതെ വിട്ടില്ല. പതിറ്റാണ്ടുകളായി വിമാന ടിക്കറ്റ് കൂട്ടി പ്രവാസികളെ കൊള്ള ചെയ്യുന്ന വിമാന കമ്പനികളുടെ ചൂഷണം അവസാനിച്ചിട്ടില്ല. കൊവിഡിന് ശേഷം ജോലി നഷ്ടപ്പെട്ട് കേരളത്തിൽ വന്നിട്ടുള്ള പ്രവാസികളെ പുനരധിവസിപ്പിക്കാൻ യാതൊരു നടപടികളുമെടുത്തിട്ടില്ല. വിദേശ രാജ്യങ്ങളിൽ പഠന രംഗത്തും തൊഴിൽ രംഗത്തും മലയാളികളനുഭവിക്കുന്ന നീറുന്ന വിഷയങ്ങളിൽ എംബസികൾ പോലും തിരിഞ്ഞുനോക്കാറില്ല. പല വിധത്തിൽ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവരാണ് പ്രവാസികൾ. പ്രവാസികളെ കറവപ്പശുക്കളായി മുദ്രകുത്തപ്പെട്ടിരിക്കുന്നു. വിദേശത്തു് താമസിക്കുന്ന പലരുടെയും വസ്തുക്കൾ, ഭവനങ്ങൾ കേരളത്തിലുണ്ട്. അതിന് വേണ്ടുന്ന സംരക്ഷണം കൊടുക്കുന്നതിന് പകരം അവരുടെ അടച്ചിട്ട വീടുകൾക്ക് നികുതി ഏർപ്പെടുത്തുന്നത് പ്രവാസികളോട് കാട്ടുന്ന ഹൃദയഭേദകമായ വിളയാട്ടം തന്നെയാണ്. കേരളത്തിൽ വീടുള്ള ഓരോ പ്രവാസിയും ഇതിൽ അസ്വസ്ഥരും നിരാശരുമാണ്. അടുത്ത ബജറ്റിൽ പ്രവാസികളുടെ കൃഷി ചെയ്യാത്ത വസ്തുക്കൾക്കും നികുതി ഏർപ്പെടുത്തുമോ?

സംസ്ഥാനത്തിന് 21,797.86 കോടി രൂപയുടെ റവന്യൂ കുടിശ്ശികയുണ്ട്. അതിൽ 7,100,32 കോടി രൂപ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലുണ്ടായതെന്ന് സിഎജി റിപ്പോർട്ട് പറയുന്നു. നികുതി കൊടുക്കാത്ത തട്ടിപ്പ് വീരന്മാരിൽ നിന്ന് പിരിച്ചെടുക്കാത്തതും ഒരു കാരണമായി പറയുന്നു. ഇതിനൊക്കെ ഉത്തരവാദികൾ ആരാണ്? കേരളത്തിന് ഇത്രമാത്രം അധികഭാരം എങ്ങനെയുണ്ടായി എന്നത് കണ്ടെത്തേണ്ട കാര്യമാണ്. കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്നത് ആരാണ്? മലയാളമണ്ണിനെ നവോത്ഥാനപന്ഥാവിലൂടെ പടുത്തുയർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി പാവങ്ങളുടെ, പ്രവാസികളുടെ വേദനയകറ്റാൻ, പുതുജീവൻ നല്കാൻ ജാഗ്രതയോടെ നീങ്ങുക. അവരെ ശ്വാസംമുട്ടിക്കുന്ന സമീപനങ്ങളിൽ നിന്ന് പിന്മാറുക.

കാരൂർ സോമൻ

വെല്ലുവിളികൾ ഏറ്റെടുക്കുന്നവരാണ് നല്ല സാഹിത്യ പ്രതിഭകൾ.