ബ്രിസ്‌ബേൻ: ഇന്ത്യൻ യുവാവിനെ പിടിക്കാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ (5.23 കോടി രൂപ) പ്രഖ്യാപിച്ച് ക്വീൻസ്‌ലൻഡ് പൊലീസ്. 2018 ഒക്ടോബറിൽ കൈൻസിന്റെ വടക്ക് 40 കിലോമീറ്റർ മാറിയുള്ള വാങ്കെറ്റി ബീച്ചിൽ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ തോയ കോർഡിങ്‌ലെയെ കൊലപ്പെടുത്തിയ കേസിലാണ് രാജ്‌വീന്ദർ സിങ് (38) എന്ന ഇന്ത്യൻ നഴ്സിനെ അന്വേഷിക്കുന്നത്. കോര്‍ഡിങ്‌ലെ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ ഭാര്യയെയും മൂന്നു മക്കളെയും ഓസ്ട്രേലിയയിൽ ഉപേക്ഷിച്ച് ജോലി രാജിവച്ച് ഇന്നിസ്ഫെയ്‌ലിൽ നഴ്സ് ആയി ജോലി നോക്കിയ രാജ്‌വീന്ദർ നാടുവിട്ടത്. ക്വീൻസ്‌ലൻഡ് പൊലീസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളവയിൽ ഏറ്റവും വലിയ തുകയാണ് ഇത്.
ഇന്ത്യയിൽ ഉള്ളവർക്കും ക്വീൻസ്‌ലൻഡ് പൊലീസിന്റെ ഓൺലൈൻ പോർട്ടൽ വഴിയും (http://police.qld.gov.au/reporting) വിവരം അറിയിക്കാം. കോർഡിങ്‌ലെ കൊല്ലപ്പെട്ടതിനു പിറ്റേന്ന് ഒക്ടോബർ 22-ന് കൈൻസ് വിമാനത്താവളം വഴി രാജ്‌വീന്ദർ സിങ് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
കൈൻസിൽനിന്ന് സിഡ്നിയിൽ എത്തിയ ഇയാൾ 23-ന് ഇന്ത്യയിലേക്കു പറന്നു. ഇയാൾ ഇന്ത്യയിൽ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൈൻസിൽ അന്വേഷണസംഘം രൂപീകരിച്ചെങ്കിലും ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
$1 million reward announcement in Toyah Cordingley investigation