മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 3

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 3

രാജഭരണകാലത്തു “തിരുവായിക്കു എതിർവായില്ല” എന്നതു നമുക്കറിയാമല്ലോ. രാജകല്പന അലംഘനീയം ആയിരുന്നു. അനുസരിക്കാൻ എല്ലാ പ്രജകളും ബാധ്യസ്ഥർ ആയിരുന്നു. അതുപോലെ ആയിരുന്നു കൂട്ടുകുടുംബങ്ങളിലെയും സ്ഥിതി. “മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കൈക്കും പിന്നെ മധുരിക്കും” എന്നതു നെല്ലിക്ക തിന്നിട്ടുള്ളവർക്കറിയാം. “തറവാട്ടിൽ കാരണവന് അടുപ്പിലും തുപ്പാം” എന്നു പറയുമ്പോൾ അവരുടെ വാക്കുകളും പ്രവർത്തികളും ചോദ്യം ചെയ്യാൻ പാടില്ല എന്ന അർഥത്തിൽ എടുത്താൽ മതിയാകും.

വിട്ടുവീഴ്ച ഇല്ലാതെ കാര്യങ്ങൾ ചെയ്യുന്നവരോട് കാരണവന്മാർ പറയും “അറമുറുക്ക് കൊടുംബിരികൊള്ളും” എന്ന്. തെങ്ങിന്റെ തൊണ്ടുതല്ലി ചകിരി ഉണ്ടാക്കി അതുകൊണ്ട് കയറു പിരിക്കുമ്പോൾ കിട്ടിയ അറിവിൽ നിന്നു ഉടലെടുത്ത ഒരു ചൊല്ല്. കുടുംബബന്ധങ്ങൾ തകരാതെ കാത്തു സൂക്ഷിക്കാൻ ഒരു മുന്നറിയിപ്പ്. ജീവിതം ഒരു ചക്രം പോലെയാണ്. അതു കറങ്ങികൊണ്ടേയിരിക്കും. ഇന്നു മുകളിൽ എത്തിയാൽ നാളെ അതു താഴെയായിരിക്കും. അതു പറഞ്ഞുതരാനും ഒരു ചൊല്ലുണ്ട്. “ശ്രീമാന്റെ പുത്രൻ ധനവാൻ ധനവാന്റെ പുത്രൻ ദീപാളി, അവന്റെ പുത്രൻ എരപ്പാളി” അതുകൊണ്ട് ജീവിതം പടുത്തുയർത്തുമ്പോൾ ജാഗ്രത ഏറെവേണം. നല്ലതു പറയുക നല്ലതു ചെയ്യുക. “എല്ലുമുറിയെ പണിചെയ്താൽ പല്ലുമുറിയെ തിന്നാം”. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല. “ദുഃഖമുള്ളവനെ ധർമചിന്ത ഉണ്ടാകയുള്ളു” ‘ദീപാളികുളിക്കുക’ വഴി കൈവന്ന ധനം നഷ്ടപ്പെടുത്തുന്നവരെ സമൂഹത്തിൽ ധാരാളമായി കാണാമല്ലോ. “പണം ഇല്ലാത്തവൻ പിണം” എന്ന അവസ്ഥയിലേക്ക് അടുത്ത തലമുറ പോകാതിരിക്കുവാൻ ശ്രദ്ധിക്കുക. അതുകൊണ്ട് ആറുപിശുക്കനായാൽ എന്താകും അവസ്ഥ. “ഈറ്റമായൻ നേടിയത് ചക്കരമായൻ തിന്നു” എന്ന അവസ്ഥയാകും. ലുബ്ധിച്ചു നേടിയത് ഉറുമ്പ് കൊണ്ടുപോകും.

ധാരാളം വസ്ത്രങ്ങൾ വാങ്ങി വെറുതെ വച്ചിരിക്കുന്നവരോട് നമുക്ക് പറയാം “ഉടുക്കാവസ്ത്രം പുഴു തിന്നും” എന്ന്. ആരോഗ്യവും തൊഴിലും അറിയാമെങ്കിലും തെക്കുവടക്കു നടക്കുന്നവരെ ഓർമിപ്പിക്കം “ഇരുമ്പും തൊഴിലും ഇരിക്കെ കെടും” എന്നുള്ളത്.

കുറ്റവും കുറവുകളും ജീവിതത്തിന്റെ എല്ലാ മേഖലയിലും കാണും. “ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വേണം”. കുറവുകളെ പരിഹരിക്കുവാൻ ഉള്ള ബുദ്ധിശക്തി എല്ലാവർക്കും ഉണ്ടല്ലോ. പണ്ടുകാലത്തു വീടുണ്ടാക്കുമ്പോൾ “ക്ഷേത്രമില്ലാതുള്ള ദേശേ വസിക്കൊല്ല” എന്ന ചൊല്ലു മനസ്സിൽ ഉൾക്കൊണ്ടുകൊണ്ടാണ് വീടു പണിയുന്നത്. ദേവാലയ സാന്നിധ്യം കുടുംബങ്ങളിൽ ഉള്ളവർക്കു ദൈവചിന്ത ഉണ്ടാകുന്നതിനും നിലനിർത്തി കൊണ്ടുപോകുന്നതിനും സഹായകമാകുമല്ലോ. കുടുംബം പോറ്റിപുലർത്തുവാൻ എത്രമാത്രം കഷ്ടപ്പാടും ത്യാഗവും വേണം എന്നതു “കുടുംബം ഭരിച്ചവന് കാശിയിൽ പോകേണ്ട” എന്നതിലൂടെ നമുക്ക് പറഞ്ഞു തരുന്നു. ത്യാഗത്തിന്റെ പ്രതിഫലം ആണല്ലോ മോക്ഷം. “ഏതാനുമുണ്ടെങ്കിൽ ആരാനുമുണ്ട്” നിങ്ങൾ മാമോനെകൊണ്ടു സ്നേഹിതരെ ഉണ്ടാക്കിക്കൊള്ളിൻ. പക്ഷെ “ആരാനെ ആറാണ്ടു നോക്കിയാലും ആരാൻ ആരാൻ തന്നെ”എന്ന ചിന്തയും മനസ്സിൽ വേണം.
Copyright malayaleepathram

തുടരും…

എ വി ആലയ്ക്കപറമ്പിൽ

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 2