നെഹ്റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്ത്ഥി ജിഷ്ണുവിന്‍റെ ദുരൂഹ മരണത്തെ തുടര്ന്ന് കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിനെ തുടര്ന്നുിണ്ടായ പ്രക്ഷോഭങ്ങളുടെയും അസ്വസ്ഥതകളുടെയും തുടര്ച്ച യാണ് തിരുവനന്തപുരം ലോ അക്കാഡമിയിലെ സമരം. ലോ അക്കാഡമി പ്രിന്‍സിപ്പളില്‍ നിന്ന് തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ പൊതുസമൂഹത്തിന് മുന്പില്‍ വിദ്യാര്ത്ഥികള്‍ വിളിച്ച് പറഞ്ഞതോടെയാണ് സമരത്തിന്‍റെ സ്വഭാവം മാറിയത്. കേരളത്തിലെ പല സ്വകാര്യ സ്വാശ്രയ കോളജുകളിലും നടക്കുന്ന മനുഷ്യാവകാശ നിഷേധങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇപ്പോള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ ഇടതുപക്ഷ സര്ക്കാര്‍ ഇനി എന്തു ചെയ്യും എന്നാണ് കേരള സമൂഹത്തിന് അറിയേണ്ടത്.
ലാഭകൊതിയന്മാരായ സമുദായങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളുമാണ് കേരളത്തിലെ മിക്ക സ്വാശ്രയ സ്ഥാപനങ്ങളും നടത്തുന്നത്. സ്വാശ്രയ രംഗത്തും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും വൻ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു. തലവരിപ്പണവും ഫീസും തോന്നിയപോലെ. ഇന്റേണല്‍ മാര്ക്കും അറ്റന്ഡന്സുമൊക്കെ കുട്ടികളെ അവരുടെ വരുധിയില്‍ നിറുത്താനുള്ള പ്രിന്സിപ്പലിന്‍റെയും മാനേജ്മെന്റിന്‍റെയും കയ്യിലെ ഉപകരണങ്ങള്‍ മാത്രം. അവിടുത്തെ അധ്യാപകര്ക്കും ജീവനക്കാര്ക്കും മിനിമം ആനുകൂല്യങ്ങള്‍ പോലും നല്കു്ന്നില്ല. കേരളത്തില്‍ മാറി മാറി വന്ന സര്ക്കാരുകള്‍ വിദ്യാഭ്യാസം ലാഭക്കൊതിയന്മാര്ക്ക് വിട്ടുകൊടുക്കുയും മാനേജ്‌മെന്റുകളുടെ കൊള്ളയടിക്ക് കണ്ണടച്ച് അനുവാദം നല്കുകയും ചെയ്തതോടെ വിദ്യാഭ്യാസം പൂര്ണ്ണമായും വാണിജ്യവല്ക്കരിക്കപെട്ടു. സ്വാശ്രയ വിദ്യാഭ്യാസമാണ് ഇന്നു കേരളത്തിലെ ഏറ്റവും ലാഭകരമായ കച്ചവടം.
സ്വാശ്രയ കോളജുകളെക്കുറിച്ചു കേരളം കേട്ടിട്ടില്ലാത്ത കാലത്തു നിലവിൽവന്നതാണ് തിരുവനതപുരം ലോ അക്കാഡമി കോളജ്. പേരൂര്‍ക്കടയില്‍ ലോ അക്കാഡമി ട്രസ്റ്റിനായി സര്‍ക്കാര്‍ പതിച്ചുനല്‍കിയ 12 ഏക്കറോളം ഭൂമി ഇപ്പോള്‍ കുടുംബ സ്ഥാപനമാണ്. ലോ അക്കാഡമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണുയ്ര്‍ന്നിരിക്കുന്നത്. , സ്വജനപക്ഷപാതം , ഇന്റേണല്‍ മാര്‍ക്ക് തിരിമറികള്‍ ,ജാതി വിവേചനം, വംശീയ അധിക്ഷേപം, തുടങ്ങി അനവധി ആരോപണങ്ങളാണ് ഈ സ്ഥാപനവും പ്രിന്‍സിപ്പളും നേരിടുന്നത്, ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായിട്ടും ഈ സ്ഥാപനവും പ്രിന്‍സിപ്പളും അതേ രീതിയില്‍ തുടരുന്നത് സര്‍ക്കാരിന്‍റെ പരാജയമാണ്. ഇവര്‍ക്കെതിരെയുള്ള സംയുക്ത വിദ്യാര്‍ഥി സമരം ഇപ്പോള്‍ കേരളത്തില്‍ ഒരു സാമൂഹിക പ്രശ്നമായി കഴിഞ്ഞു. ലോ അക്കാഡമിയും ലക്ഷ്മി നായരും തങ്ങള്‍ക്ക് പ്രിയപ്പെട്ടവരായതിനാല്‍, മാനേജ്മെന്റിനോട് മൃദു സമീപനം പുലര്‍ത്തുന്ന സി.പി.എം ഏമാന്മാര്‍ കണ്ണുരുട്ടിയാതോടെ അവരുടെ വിദ്യാര്‍ഥി സംഘടനയും സമരവും അവസാനിപ്പിച്ചു. സമരത്തിലെ പ്രധാന ആവശ്യമായി നേരത്തെ നേതാക്കള്‍ ഉന്നച്ചിരുന്ന, ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്നാണ് എസ്‌എഫ്‌ഐ മലക്കം മറിഞ്ഞത്.പല ഹൈതിഹാസിക സമരങ്ങളും നടത്തിയ ഈ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ ഇത്തരത്തിലുള്ള ഒരു കീഴടങ്ങല്‍ ആദ്യമായാണ്.
ലോ അക്കാഡമി വിഷയത്തില്‍ വി. എസും സി.പി.ഐയും സ്വീകരിക്കുന്ന നിലപാടും കേരളത്തിലെ പൊതു വികാരവും മൂലം സി.പി.എമ്മിനു ലക്ഷ്മി നായരെ കൈവിടെണ്ടിവരും.മാത്രമല്ല കോണ്‍ഗ്രസും ബി.ജെ.പിയും ഈ സമരത്തില്‍ നേട്ടം ഉണ്ടാക്കിയാല്‍ തങ്ങള്‍ക്ക് അത് ക്ഷീണം ആകും എന്ന് അവര്‍ക്കറിയാം. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും രാജി വയ്ക്കാതെ ഇരുന്നാല്‍ വരും ദിവസങ്ങളില്‍ ഭരണ പക്ഷത്തിനു കൂടുതല്‍ പേരുദോഷം കേള്‍ക്കേണ്ടിവരുമെന്നുറപ്പാണ്.
വാല്‍ക്കഷണം:. യു.ഡി.എഫ് ഭരണം മാറി കേരളത്തില്‍ എല്‍.ഡി.എഫ് ഭരണം വന്നു എന്നത് കൊണ്ട് കേരളത്തില്‍ ഉണ്ടായ ഒരേയൊരു മാറ്റം, വാര്‍ത്താ മാധ്യമങ്ങളില്‍ സരിതാ നായര്‍ക്ക് പകരം ലക്ഷ്മി നായരാണ് എപ്പോള്‍ താരം എന്നത് മാത്രമാണ്. പാര്‍ട്ടിക്ക് വേണ്ടി വെടിയുണ്ട ഏറ്റ ജയരാജനെ രാജിവയ്പ്പിക്കാന്‍ പാര്‍ട്ടിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. പക്ഷേ പപാര്‍ട്ടി ചാനലില്‍ വട ഉണ്ടാക്കുന്ന ലക്ഷ്മി നായരെ ലോ അക്കാഡമി പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടാണ്