ബോഡി ബിൽഡിങ് മൽസരത്തിൽ അപൂർവ നേട്ടവുമായി മലയാളി യുവതി

ബോഡി ബിൽഡിങ് മൽസരത്തിൽ അപൂർവ നേട്ടവുമായി മലയാളി യുവതി

മെൽബൺ: മെൽബണിൽ നിന്നുള്ള മലയാളി യുവതി ഓസ്ട്രേലിയയിലെ ദേശീയ ബോഡി ബിൽഡിങ് മൽസരത്തിൽ യോഗ്യത നേടി. രണ്ട് കുട്ടികളുടെ അമ്മയായ വിനീത സുജീഷാണ് (38) ദേശീയ തലത്തിൽ നടക്കുന്ന ബോഡി ബിൽഡിങ് മൽസരത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു. കോലഞ്ചേരി സ്വദേശിയായ വിനീത ഈ അപൂർവ നേട്ടം കൈവരിക്കുന്നത് വെറും മൂന്നു വർഷത്തെ പരിശീലനം കൊണ്ടാണ്. മെൽബണിൽ നടന്ന സംസ്ഥാനതല മൽസരത്തിലാണ് വിനീത തന്‍റെ കഴിവ് തെളിയിച്ചത്. 25 വയസ്സിന് താഴെയുള്ള നിരവധി യുവതികളെ പിന്തള്ളിയാണ് വിനീത നാലാം സ്ഥാനം നേടിയത്. ഐസിഎൻ (ഐ കോംപീറ്റ് നാച്ച്വറൽ) ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന ഈ മൽസരത്തിലെ ഭൂരിപക്ഷം മൽസരാർഥികളും 30 വയസ്സിന് താഴെയുള്ളവരും വർഷങ്ങളോളം പരിശീലനം നേടിയവരുമാണ്. അതിനിടയിലാണ് വിനീത തന്‍റെ മികവ് കാഴ്ച വെച്ചത്.

ഭർത്താവിന്‍റെ ശരീരത്തിലുണ്ടാകുന്ന മാറ്റം കണ്ട് ആകൃഷ്ടയായാണ് വിനീത ജിമ്മിൽ പോകാൻ തുടങ്ങിയത്. പിന്നീട് അത് ഒരു ജീവിത ശൈലിയായി മാറി. ഭക്ഷണക്രമീകരണം, കഠിനമായ പരിശീലനം എന്നിവയിലൂടെയാണ് വിനീത മൽസരത്തിന് തയ്യാറെടുത്തത്. ഭർത്താവും മക്കളും നൽകിയ പിന്തുണയും പ്രോത്സാഹനവും വിനീതയ്ക്ക് ഏറെ സഹായകരമായി. വിജയത്തിന്‍റെ പൂങ്കൊടി പിടിച്ച വിനീതയുടെ ലക്ഷ്യം ഇവിടെ അവസാനിക്കുന്നില്ല. ജോലിയിലും കുടുംബത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുന്ന പ്രവാസി മലയാളി സ്ത്രീകളെ ശാരീരികക്ഷമതയെക്കുറിച്ച് ബോധവൽക്കരിക്കാനും അവർക്ക് ആവശ്യമായ പരിശീലനം നൽകാനുമാണ് വിനീത ലക്ഷ്യമിടുന്നത്. മെൽബണിൽ നിന്നുള്ള ഈ മാതൃകാപരമായ പ്രവർത്തനം പ്രവാസി മലയാളികൾക്ക് പ്രചോദനം നൽകുമെന്ന് കരുതാം.

ജോൺസൺ മാമലശേരി