സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം

മെൽബൺ: പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക നടത്തിവരുന്ന പ്രവർത്തങ്ങൾ മാതൃകാപരമെന്ന്, മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ അഭിവന്ദ്യ മാർ ജോൺ പനംതോട്ടം. മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന, സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്തിന്റെ ഭാഗമായി, ഉൽപ്പത്തിയുടെ പുസ്തകത്തിലെ ആദ്യ വചനം എഴുതി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീനമായ ആശയങ്ങളുമായി, പത്താം വാർഷികാഘോഷം പ്രാർത്ഥനാ നിർഭരമാക്കിയ സെന്റ് മേരിസ് ക്നാനായ ഇടവക സമൂഹത്തെ, പിതാവ് പ്രത്യേകം അഭിനന്ദിച്ചു. ഇടവക സമൂഹത്തെ മുഴുവൻ ഒരുമിച്ചുചേർത്തുകൊണ്ടു, ഇത്രയധികം വ്യത്യസ്തതകൾ നിറഞ്ഞ പരിപാടികളും, വിശിഷ്യാ ഒരു സമ്പൂർണ്ണ ബൈബിൾ കൈഎഴുത്തായി പകർത്തിയെഴുതുന്നതുമൊക്കെ, എല്ലാവർക്കും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം സമ്പൂർണ്ണ ബൈബിൾ കയ്യെഴുത്തുപ്രതി പകർത്തിയെഴുത്ത് വിശദീകരിച്ചു. പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു.

മേജർ ആർച്ച്‌ ബിഷപ്പ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്ത ബൈബിൾ കയ്യെഴുത്ത്, ഈശോയുടെ തിരു ഹൃദയത്തിൻറെ തിരുനാളായി ആചരിച്ച ജൂൺ മാസം പതിനാറാം തീയതി, ഇടവക തലത്തിൽ ആരംഭിക്കുകയും, സെപ്റ്റംബർ മാസം 3-)0 തിയതി, പൂർത്തിയാക്കിയ കയ്യെഴുത്തുപ്രതികൾ, വിശുദ്ധ കുർബാനമധ്യേ, കാഴ്ചയായി സമർപ്പിക്കുകയും ചെയ്തു.

പ്രാർത്ഥനാ ചൈതന്യത്തോടെയും, നന്ദി നിറഞ്ഞ ഹൃദയത്തോടെയും, തങ്ങളുടെ കൈയ്യക്ഷരത്തിൽ, വിശുദ്ധഗ്രന്ഥം പകർത്തി എഴുതുന്നതിന്റെ, ആ വലിയ അനുഭവത്തിൽ, മെൽബൺ സെൻറ് മേരീസ് ക്നാനായ ഇടവക സമൂഹം, ഈ പുണ്യ സംരംഭം ഏറ്റെടുത്തതും, ടോം പഴയംപള്ളിൽ, ഷൈനി സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ എന്നിവർ കോർഡിനേറ്റർമാരായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ , ചിട്ടയായ പ്രവർത്തങ്ങളുമാണ്, ഈയൊരു സംരംഭം സമയബന്ധിതമായി പൂർത്തിയാക്കുവാൻ സഹായിച്ചത്.

പത്താം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം നടക്കുന്ന സെപ്റ്റംബർ മാസം 30-)0 തിയതി, സ്പ്രിങ്‌വെയിൽ സിറ്റി ടൌൺ ഹാളിൽ വെച്ച്, പകർത്തിയെഴുതിയ സമ്പൂർണ്ണ ബൈബിൾ പ്രകാശനം ചെയ്യുകയും, ഒക്ടോബർ 1-)0 തീയതി നടക്കുന്ന തിരുനാളിനോടനുബന്ധിച്ചു, ഈ സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ഇടവകയ്ക്കായി സമർപ്പിക്കുകയും ചെയ്യും.