യാത്രകളുടെ ശേഷിപ്പുകള്‍

യാത്രകളുടെ ശേഷിപ്പുകള്‍ - (ഭാഗം ഒന്ന്)

ചില യാത്രകള്‍ ആത്മാവിലേക്ക് തിരിയുന്നു എന്ന് എഴുതിയത് വിഖ്യാതനായ എഴുത്തുകാരന്‍ കസന്‍ദ് സാക്കീസാണ്. അദ്ദേഹത്തിന്റെ ‘ജേര്‍ണി ടു ദി മോറിയ’ (Journey To The Morea) എന്ന വരിഷ്ഠ കൃതി ഭൂമിയിലുണ്ടായിട്ടുള്ള എല്ലാ യാത്രകളുടെയും പിതൃസ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ്. ആദി പിതാവ്, ആദി യാത്രികന്‍ എന്നീ അര്‍ത്ഥങ്ങളില്‍ നമുക്കിതിനെ നെഞ്ചോടുചേര്‍ത്തു പിടിക്കാം. ആല്‍ബര്‍ട്ട് ഷെറ്റ്സര്‍ രേഖപ്പെടുത്തിയതുപോലെ സമുദ്രത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു ദ്വീപായിരുന്നു കസന്‍ദ് സാക്കീസ്. എന്നാല്‍ ആ ദ്വീപ് ഒഴുകുന്ന ഒരു സംസ്കാരം കൂടിയായിരുന്നു. സ്വന്തം പ്രലോഭനങ്ങളോട് നിരന്തരം യുദ്ധം ചെയ്ത ഒരെഴുത്തുകാരനായിരുന്നു സാക്കീസ്. ആ യുദ്ധങ്ങളിലേറ്റ കനത്ത മുറിവുകളാണ് അദ്ദേഹത്തിന്റെ കൃതികള്‍. അതില്‍ വിശ്വാസത്തിന്റെയും സന്ദേഹത്തിന്റെയും സമവായത്തിന്റെയും എരിഞ്ഞടങ്ങലിന്റെയും സദൃശ്യവാക്യങ്ങളുണ്ട്. അത് ഗ്രീസിന്റെ വെന്തുമലര്‍ന്ന മണ്ണിലൂടെ ഒരന്വേഷകന്‍ നടന്ന കാല്പാടുകളായിരുന്നു. ‘ജേര്‍ണി ടു ദി മോറിയ’ അതിന്റെ സാഫല്യമായിരുന്നു.

സാക്കീസിനെ ഞാനിപ്പോഴും എന്നപോലെ എപ്പോഴും ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരെഴുത്തുകാരനാണ്. ഗ്രീസിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ സാക്കീസിനെയും സാക്കീസിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഗ്രീസിനെയും ഞാനറിയാതെ പിന്‍തുടരാറുണ്ട്. ‘ജേര്‍ണി ടു ദി മോറിയ’ ഒരു സഞ്ചാരിയല്ലാത്ത എന്നെ നിരന്തരം സഞ്ചരിക്കാന്‍ പ്രലോഭിപ്പിച്ച പുസ്തകമാണ്. സാക്കീസിലൂടെ നടന്നാണ് ഞാന്‍ ഗ്രീസ് കണ്ടത്. സാക്കീസാണ് എനിക്ക് അമ്മയുടെ മുലപ്പാലിനൊപ്പം കുതിര്‍ന്നു കിടന്ന ആ മണ്ണില്‍ നിന്ന് പിതൃക്കളുടെ വേരുകള്‍ കാട്ടിത്തന്നത്. കണ്ണീരും ചോരയും കുതിര്‍ന്ന വിലാപങ്ങളുടെ ഇരുണ്ട സ്ഥലികള്‍ കാട്ടിത്തന്നത്. ആ അര്‍ത്ഥങ്ങളിലെല്ലാം ‘ജേര്‍ണി ടു ദി മോറിയ’ എന്നെ നവീകരിച്ച പുസ്തകമായിരുന്നു. അതെന്നെ മെഴുക്കിയെടുക്കുകയായിരുന്നു, എനിക്ക് ഇന്ദ്രീയങ്ങള്‍ തരുകയായിരുന്നു.

ഞാനോര്‍ക്കുന്നു. അതൊരു യാത്രയുടെ പുസ്തകമായിരുന്നില്ല എന്ന്. അത് ജീവിതത്തിന്റെ പുസ്തകം കൂടിയായിരുന്നു. അതിലെ അദ്ധ്യായങ്ങളില്‍ പകര്‍ന്നാടിക്കിടക്കുന്ന സാക്കീസിന്റെ യാനമുദ്രകളുണ്ട്. ഗ്രീസിന്റെ ചരിത്രം, വംശാവലി, തത്വചിന്തയുടെയും ഇതിഹാസനാടകങ്ങളുടെ അരങ്ങുകള്‍, സംസ്കാരത്തിന്റെ ഉയര്‍ന്ന ശിരസ്സുകള്‍ എല്ലാം സാക്കീസ് സ്വന്തം ജീവിതത്തിന്റെ അനുഭവരാശിയുമായി ചേര്‍ത്തുവച്ച് വിശദീകരിക്കുന്നു. അതില്‍ ഏറെ ഹൃദ്യമായി തോന്നിയത് ഗ്രീസിന്റെ ക്ലാസ്സിക്കല്‍ കാലഘട്ടവുമായി ബന്ധപ്പെട്ട സാക്കീസിന്റെ അനുഭവങ്ങളാണ്. ഇവിടെയെല്ലാം ഓര്‍മ്മകള്‍ ഭൂതബാധിതരെപ്പോലെയാണ്. ഓരോ യാത്രയും ഇവിടെ ശിരസ്സു താഴ്ത്തി നില്‍ക്കുന്നു. കടുത്ത വേനലിലും കൊഴിയാ ശിഖരദളം പോലെ, അല്ലെങ്കില്‍ ഒരു കൊടു ങ്കാറ്റിലും ഉലയാ പായ്മരം പോലെ.

ആമുഖമായി ഇത്രയും എഴുതിയതിനു പിന്നില്‍ പലകാലങ്ങളിലായി ഞാന്‍ നടത്തിയ ‘പുസ്തകയാത്രകളെ’ക്കുറിച്ച് വീശദീകരിക്കാനാണ്. അവ കേവലം പുസ്തകങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്ന യാത്രകളായിരുന്നില്ല. ആ യാത്രകള്‍ക്കെല്ലാം അതു വായിക്കുന്നവരെക്കൂടി ലോകത്തിന്റെ അതിര്‍ത്തി കടത്തി കൊണ്ടുപോകാനുള്ള തൃഷ്ണാ വ്യഗ്രമാം അനുഭൂതി ഉള്ളവയായിരുന്നു. ഞാന്‍ പറഞ്ഞു വരുന്നത് കാരൂര്‍ സോമന്‍ പലകാലങ്ങളിലായി രചിച്ച യാത്രകളുടെ പുസ്തകങ്ങളെക്കുറിച്ച് സൂചിപ്പിക്കാനാണ്. കാരൂര്‍ ഇനി കാണാത്ത നാടേതാണ് എന്ന് ഞാന്‍ സ്വയം ചോദിക്കാറുണ്ട്. പലരും കണ്ട കാഴ്ചകളല്ല സാഹിത്യമെഴുതുമ്പോള്‍ രേഖപ്പെടുത്തുന്നത്. നമ്മുടെയിടയില്‍ പ്രചുര പ്രചാരം നേടിയ ഹിമാലയന്‍ യാത്രാപുസ്തകങ്ങളിലധികവും ഭാവനയുടെ മാത്രം ഉത്തുംഗഗിരി വര്‍ണ്ണനകളാണ്. തപോവന സ്വാമികളുടെ ‘ഹിമഹിരിവിഹാര’ത്തെ അപനിര്‍മ്മിച്ച് എഴുതിയ എത്രയെത്ര ഹിമാലയന്‍ യാത്രവിവരണങ്ങളുണ്ടാകും. അത്തരം ചോദ്യങ്ങള്‍ക്ക് വിരാമമിടുന്നതാണ് ഉചിതം. കാരണം ആ പുസ്തകങ്ങള്‍ തരുന്ന അനുഭവം കാരൂരിനെപ്പോലുള്ള യാത്രികര്‍ എഴുതിയ അനുഭവവും ആ സേതുഹിമാചലം പോലെ ഏറെ അന്തരമുള്ളതാണ്. ഈ മനുഷ്യന്‍ നടന്നുകയറിയ, കണ്ട കാഴ്ചകളെത്ര, ദൂരങ്ങളെത്ര, അനുഭവിച്ച രാപ്പകലുളെത്ര. ഒരത്ഭുതമാണ്. ആര്‍ക്കും ഇതെല്ലാം കണ്ടുകണ്ടു നടക്കാം. എന്നാല്‍ അതെല്ലാം രേഖപ്പെടുത്തുക, അതു വായനക്കാര്‍ക്ക് കൂടി ദൃശ്യമാകും വിധം അതിനു സമയം കണ്ടെത്തുക. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ അത്ഭുതം എന്നല്ലാതെ അധികമൊന്നും പറയാനാവില്ല.

കാരൂരിന്‍റെ യാത്രാ പുസ്തകങ്ങള്‍ക്ക് ഏറെ വ്യത്യസ്തമായ ഒരനുഭവതലമാണുള്ളത്. പ്രധാന സവിശേഷത അത് സ്വയം സംസാരിക്കുകയും സഹൃദയനെ ഒപ്പം കൂട്ടുകയും ചെയ്യുന്ന പുസ്തകങ്ങളാണ് എന്നുള്ളതാണ്. സ്വയം സംസാരിക്കുന്ന യാത്രാ പുസ്തകങ്ങള്‍ മലയാളത്തില്‍ തീരെ കുറവാണ്. ഞാനാരംഭത്തില്‍ സൂചിപ്പിച്ച സാക്കീസിന്‍റെ പുസ്തകം സ്വയം സംസാരിക്കുന്ന ഒന്നാണ്. പലപ്പോഴും അത് ആത്മഭാഷണം പോലെ മന്ത്രമധുരമായ കവിതയായിത്തീരാറുമുണ്ട്. കാരൂരിന്‍റെ യാത്രാപുസ്തകങ്ങള്‍ക്ക് അത്തരമൊരു അഭിജാത ഭംഗിയാണുള്ളത്. സ്വയം സംസാരിക്കുകയും യാത്രയ്ക്കൊപ്പം കൂടുന്നവരെ കണ്ടു നടക്കുന്ന സ്ഥലരാശികള്‍ സൂക്ഷ്മദര്‍ശിനി ഉപയോഗിച്ചാലെന്നവണ്ണം കാട്ടി ത്തരികയും ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍ ഒരു ‘ട്രാവലോഗ്’ എന്നതിനപ്പുറത്തേക്ക് കടക്കുവാന്‍ കഴിയുന്നൊരു ആര്‍ജ്ജിത വ്യക്തിത്വം ഈ യാത്രാ പുസ്തകങ്ങള്‍ക്കെല്ലാമുണ്ട്. മറ്റൊന്ന് വൈജ്ഞാനികമായ ലോകങ്ങളിലേക്ക് ഈ യാത്രാപുസ്തകങ്ങള്‍ ജാലകങ്ങള്‍ തുറന്നിടുന്നു എന്നുള്ളതാണ്. കേവലം പാഠപുസ്തകങ്ങളില്‍ മാത്രം പരിചിതമായ ലോകങ്ങളെ, അതിന്‍റെ അതിര്‍ത്തികള്‍ ഇല്ലാതെ തന്നെ അനുഭവിക്കാന്‍ കഴയുന്നു എന്നുള്ളത് പുതിയൊരനുഭവമാണ്.

വിജ്ഞാനം എന്നത് പലപ്പോഴും യാത്രപുസ്തകങ്ങളില്‍ കടന്നു വരുമ്പോള്‍ വിരസമാകാറാണ് പതിവ്. ഒരു രാജ്യത്തെത്തുമ്പോള്‍ അവിടുത്തെ ഭൂമിശാസ്ത്രമായ പ്രത്യേകതകള്‍, രാജ്യത്തിന്റെ വിസ്തൃതി, രാഷ്ട്രീയം, കാലാവസ്ഥ, ജനങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം മറ്റു പല വൈജ്ഞാനിക പുസ്തകങ്ങളില്‍ നിന്ന് അപ്പടി പകര്‍ത്തി പ്രദര്‍ശിപ്പിക്കുന്ന രീതിയാണുള്ളത്.

ഇത്തരമൊരു വികലസമീപനം കൃതഹസ്തരായ എഴുത്തുകാരില്‍ വരെ കണ്ടെത്താനാകും. അതില്‍ വിജ്ഞാനം മാത്രമേയുള്ളൂ. ജീവിതമില്ല. അതില്‍ ജ്ഞാനത്തോളം തന്നെ ഉള്‍ച്ചേര്‍ന്ന ജീവിതം കൂടി കടന്നു വരുമ്പോഴാണ് ഒരു യാത്രാപുസ്തകത്തിന് ആത്മാവുണ്ടാകുന്നത്. അപ്പോഴാണ് അത് സ്വയം സംസാരിച്ചു തുടങ്ങുന്നത്. അത്തരം പുസ്തകങ്ങള്‍ വായിക്കുമ്പോഴാണ് നാം മതിമറക്കുന്നത്. നമുക്ക് ആത്മഹര്‍ഷമുണ്ടാകുന്നത്. ഇവിടെ കാരൂരിന്റെ യാത്രാപുസ്തകങ്ങള്‍ക്ക് അത്തരമൊരു ആത്മാനന്ദലയമുണ്ട്. അതില്‍ വിജ്ഞാനമുണ്ട്. ആ വിജ്ഞാനത്തെ ഒരു ഫിക്ഷണിസ്റ്റുകൂടിയായ കാരൂര്‍ എത്ര ഭംഗിയോടെയാണ് അവതരിപ്പിക്കുന്നത്. വിജ്ഞാനം അദ്ദേഹത്തിന്റെ കൈയ്യില്‍ ഒരു കടുകുമണിയാണ്. അത് രുചിക്കിടയില്‍ അല്പാല്പമായി ചേര്‍ത്തു പോകുകയാണ് ഈ യാത്രികന്‍. അതു വിജ്ഞാനത്തിന്റെ അനുഭവത്തെ ആഴത്തില്‍ തന്നെ അളന്നെടുക്കുന്നുണ്ട്. ആ അളവിന്റെ മിതത്വമാണ് കാരൂരിന്റെ യാത്രാപുസ്തകങ്ങളുടെ കരുത്തും സൗന്ദര്യവും. യാത്രാപുസ്തക രചയിതാവിന്റെ ഇത്തരം രചനാരീതിയെ മൗലികമാതൃതകയായി തിരിച്ചറിയേണ്ടതും അനുഭവിച്ചറിയേണ്ടതുമാണ്.

മറ്റൊന്ന് കാരൂരിന്റെ യാത്രാപുസ്തകങ്ങളില്‍ അനുഭവപ്പെടുന്ന അവതരണത്തെ സംബന്ധിച്ചുള്ളതാണ്. യാത്രകളെ ഈ എഴുത്തുകാരന്‍ ആത്മാവിലേക്കുള്ള യാത്രകളായി കാണുന്നതിനാലാകാം പലപ്പോഴും അവതരണങ്ങളില്‍ ഒരു ധ്യാനത്തിന്റെതായ ഒരനുഭവമുണ്ട്. നേരെ അത് എത്തപ്പെട്ട രാജ്യത്തെക്കുറിച്ചുള്ള വിസ്താരമായി മാറുന്നില്ല. പതിയെ, ഓരോ വാതിലുകള്‍ തുറന്ന് അതിനുള്ളിലേക്ക് എത്തപ്പെടുകയാണ്. അങ്ങനെയാണ് ആ രാജ്യങ്ങള്‍ ആലീസ് കണ്ട അത്ഭുതലോകങ്ങളായി വായനക്കാരന്റെ ഉള്ളില്‍ ചിരപ്രതിഷ്ഠ നേടുന്നത്. ഇറ്റലി യാത്ര വിവരണമായ “കാഴ്ചകള്‍ക്കപ്പുറം” വായിച്ചാല്‍ ഇതു മനസ്സിലാക്കാനാകും. ഈ പുസ്തകം തുടിക്കുന്ന ഒരാത്മാവുള്ള പുസ്തകമാണ്. ഇതൊരു യാത്രാപുസ്തകം എന്നതിനപ്പുറത്തേക്ക് ഒഴുകിക്കിടക്കുന്ന ആന്തരികാവശ്യ സംഗീതം ഇതിനുണ്ട്. റോമന്‍ സാമ്രാജ്യത്തിന്റെ വേരുകള്‍ തേടിയാണ് ഈ യാത്രികന്‍ നടക്കുന്നത്. ആ വേരുകള്‍ നമ്മുടെ തന്നെ സംസ്കൃതിയുമായി ബന്ധപ്പെട്ട ഉര്‍വ്വതരതകളിലേക്കുള്ള അതീവ ഹൃദ്യമായ ക്ഷണം കൂടിയാണ്. ‘കാഴ്ചകള്‍ക്കപ്പുറം’ സമാരംഭിക്കുന്നതു തന്നെ നോക്കുക. “ആകാശത്തെ മഞ്ഞുപാളികളില്‍ നിന്ന് ചാരുതയോടെ മഞ്ഞുപൂക്കള്‍ പെയ്തിറങ്ങുന്നു. ആ ദൃശ്യം കണ്ട് മനസ്സ് കുളിരണിഞ്ഞു. മുന്‍പും മഞ്ഞു പൂക്കള്‍ വീണതായി പലരും പറഞ്ഞു കേട്ടിരുന്നു. ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ടിലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന റണ്‍വേയില്‍ മഞ്ഞുപൂക്കള്‍. റണ്‍വേയില്‍ വിമാനം മുന്നോട്ടു നീങ്ങി. പിന്നെ ആകാശത്തിന്‍റെ മൂടല്‍മഞ്ഞില്‍ ലയിച്ചു. ചില ഭാഗത്ത് മഞ്ഞ് മലകള്‍ വെട്ടിത്തിളങ്ങുന്നു. ലണ്ടനില്‍ നിന്ന് റോമിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.”

എത്ര ഹൃദ്യമായ, കാവ്യാത്മകമായ ഭാഷയിലാണ് അവതരണം. മഞ്ഞിന്റെ ഇളംചൂടുള്ള ഹൃദ്യത ആരെയും ചേര്‍ത്തുപിടിക്കുന്ന അനുഭവം.

മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു യാത്രാവിവരണവും ഇത്തരമൊരു കാവ്യാനുഭാവത്തോടെ സമാരംഭിച്ചിട്ടില്ല. ഇവിടെ യാത്ര റോമിന്റെ നക്ഷത്രത്തിളക്കത്തോടെ ആരംഭിച്ചിരിക്കുന്നു. ആ തുടക്കം തന്നെ വായനയെ പ്രചോദിപ്പിക്കുന്ന ഒന്നാണ്. അതിനനുസൃതമായ രംഗവിതാനം ഒരുക്കിക്കൊണ്ടാണ് യാത്ര തുടരുന്നത്. റോമിനെ വിറപ്പിച്ച സെന്‍റ്പീറ്റേഴ്സ് ബര്‍ഗിലൂടെ വത്തിക്കാന്റെ വിരിമാറിലൂടെ കൊളീസിയത്തിലൂടെ ആ യാത്ര നീളുമ്പോള്‍ കാലം ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെ അകമ്പടിയോടെ എത്തുന്നു. അറിവിന്റെയും അത്ഭുതത്തിന്റെയും മഹാവിസ്മയ ലോകത്തേക്കാണ് ഈ യാത്ര, അതിന്റെ അനുഭവക്കാഴ്ചകളെ തുറന്നിടുന്നത്. ബസലിക്കയുടെ അന്തഃപുരങ്ങളില്‍ കണ്ട വിസ്മയകരമായ കാഴ്ചകളെ ഒരു ചിത്രകലാസ്വാദകന്റെ നിലവാരത്തിലേക്ക് കയറി നിന്നുകൊണ്ടാണ് വിവരിക്കുന്നത്. “ബസലിക്കയുടെ മുകളിലെ അര്‍ദ്ധഗോളാകൃതിയിലുള്ള താഴികക്കുടത്തിലേക്ക് ഞാന്‍ ഇമവെട്ടാതെ ഞാന്‍ നോക്കിനിന്നു. സൂര്യപ്രഭയില്‍ അതു വിളങ്ങുന്നു. അതിനു മുകളിലായി പ്രളയമേഘങ്ങള്‍ ഒഴുകിയൊഴുകിപ്പോകുന്നു.” ഈ എഴുത്ത് വിഷ്വല്‍ സെന്‍സിബിലിറ്റിയുടെ ഭാഗം കൂടിയാണ്. ഇത്തരമൊരു ദൃശ്യസംസ്കാരം ഒരു യാത്രാ പുസ്തകത്തിലും കണ്ടെത്താനാവില്ല. അതുപോലെ പരമപ്രധാനമായൊരു കാഴ്ചയാണ് ലോകത്തിലെ പ്രേത-പാതാളത്താഴ്വര എന്നു പുകള്‍പെറ്റ കൊളീസിയത്തിന്‍റേത്. പൗരാണിക സംസ്കൃതിയുടെ പുകള്‍പെറ്റ സ്മൃതിയുടെ വിലയം കൊണ്ടിരിക്കുന്ന ആദിപുരാതനമായ മണല്‍പ്പുറങ്ങള്‍. ഇവിടെ ജീവിതം മാത്രമല്ല, അമരത്വം തേടുന്നത് അതിനെക്കുറിച്ച് എഴുതുന്ന, എഴുതപ്പെടുന്ന വാക്കുകള്‍ കൂടി ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. ആ ഭാഗധേയത്തെ അന്വേഷിച്ചറിഞ്ഞ് അനുഭവഭാഷയില്‍ എഴുതിവയ്ക്കുകയാണ് കാരൂര്‍. റോമന്‍ ഭരണ കാലത്തിന്റെ ശേഷിച്ച, അവരുടെ വംശാവലി, ജീവിത-രാജഭരണക്രമങ്ങള്‍ തുടങ്ങി ശ്രദ്ധേയമായ പലരും കാച്ചിക്കുറുക്കിയ കവിത പോലെ യാത്രികന്‍ കുറിച്ചിട്ടിരിക്കുന്നു. ആ അദ്ധ്യായം തീരുന്നത് തന്നെ ഫാന്‍റസിയുടെ അനുഭവത്തോടെയാണ്. “പൈന്‍ മരങ്ങള്‍ കാറ്റിലാടി. പിശാചിന്റെ രൂപത്തില്‍ ഇടിയും മഴയും മിന്നലുമുണ്ടായി.”

സംസ്കാരങ്ങള്‍ അങ്ങനെയാണ്. ആദ്യം മണ്ണിനു മുകളിലും കാലക്രമത്തില്‍ അതു മണ്ണിനു താഴെയുമാകും. എല്ലാ സംസ്കാരങ്ങളും അങ്ങനെയാണ്. അതില്‍ നിന്ന് ഒട്ടും ഭിന്നമല്ല റോമാചരിത്രം. കാരൂര്‍ എഴുതുന്നു ‘ബിസിയിലെ ഒരു സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടാല്‍ ഇന്ന് നിലവിലുള്ള സംസ്കാരമാണ് ഓര്‍മ്മിക്കുക. മലയാളിയുടെ സാംസ്കാരികത്തനിമയുടെ അടിവേരുകള്‍ ആദിവാസികളില്‍ ചെന്നവസാനിക്കുന്നുതുപോലെ ഗ്രീക്ക്-റോമന്‍ സംസ്കാരത്തിന്റെ അടിവേരുകള്‍ പൊംപെയിലാണ്.’ ഇത് യാത്രയില്‍ നിന്ന് ലഭ്യമാകുന്ന വിലപ്പെട്ട ഒരറിവാണ്. മോഹന്‍ജദാരോ-ഹാരപ്പന്‍ കാലഘട്ടത്തിന്റെ ആദിമസംസ്കൃതിയുടെ പാരമ്പര്യം നമ്മുടെ സ്മൃതിപഥങ്ങളിലെത്തും. അത്രമാത്രം അടുക്കും ചിട്ടയുമായിട്ടാണ് കാരൂര്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയെല്ലാം ലോകത്തെ അടക്കി ഭരിച്ച റോമന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കാരൂര്‍ അവതരിപ്പിച്ചിരിക്കുന്നു.

തുടരും ….

യാത്രകളുടെ ശേഷിപ്പുകൾ – തുടർച്ച …

കാലത്തിന്റെ എഴുത്തകങ്ങള്‍- ഭാഗം 1