മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സംസ്ഥാനത്തിന്‍റെ കടബാധ്യത വന്‍തോതില്‍ ഉയരുകയാണ്. വരവില്ല, ചെലവേറുന്നു എന്നത് മാത്രമാണ്. കാരണം. ഞെരുക്കത്തിനിടയിലും ധൂര്‍ത്തും, ദുര്‍ച്ചെലവും, കെടുകാര്യസ്ഥതയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു.. മുന്‍ യു. ഡി എഫ് സര്‍ക്കാര്‍ പൊതുഖജനാവ് കാലിയാക്കി എന്ന പരാതിയുമായാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ ഇപ്പോള്‍ കടം വാങ്ങിയായാലും മന്ത്രിമാര്‍ക്ക് പുതിയ കാറുകളും അതിലും കൂടുതല്‍ വിലയ്ക്ക് ടയറുകളും , വിദേശത്തുള്ള ആശുപത്രികളില്‍ പരിശോധനകളും ചികിത്സയും, ഔദ്യോഗിക മന്ദിരങ്ങള്‍ മോടിപിടിപ്പിക്കലും എല്ലാം പൂര്‍വ്വാധികം ഭംഗിയായി തുടരുന്നു.സാമ്പത്തിക പ്രതിസന്ധിക്ക് പ്രളയത്തെ പഴിചാരി രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കാരണം ദീര്‍ഘവീക്ഷണമില്ലാത്ത സാമ്പത്തിക നയങ്ങളും ധൂര്‍ത്തും നിയന്ത്രണമില്ലാത്ത പദ്ധതിയേതര ചെലവുകളുമാണ്. പരസ്യത്തിന് കോടികള്‍ ചെലവഴിക്കുന്ന കാര്യത്തില്‍ മോദിയെയും പിന്തള്ളാന്‍ ഉള്ള പരിശ്രമത്തിലാണ്.
റവന്യൂവരുമാനത്തിന്‍റെ ഭൂരിഭാഗവും ശമ്പളം -പെൻഷന്‍, പലിശ എന്നി ഇനങ്ങളില്‍ ചെലവാകും. ഇവയിട്ട് കുറയ്ക്കാനാകില്ല. അതോടൊപ്പം സ്വജനപക്ഷപാതിത്വവും അഴിമതിയ്ക്കും കുടപിടിയ്ക്കാനായി പുതിയ തസ്തികകളും പദവികളും സൃഷ്ടിച്ചു സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. ചിലവ് ചുരുക്കല്‍ നടപടിയുമായി അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ആദ്യം ചെയ്തത് വി.എസ് അച്ചുതാനന്ദനെ ഭരണ പരഷ്കാര കമ്മിഷന്‍ ചെയര്‍മാനാക്കിയതാണ്.മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട അച്ചുതാനന്ദനു തുല്യ സ്ഥാനം നൽകാനായി തട്ടിക്കൂട്ടിയതാണ് ഭരണ പരിഷ്കാ ചെയര്‍മാന്‍ പദവി. അതിനു ശേഷമാണ് മന്ത്രി പദവി ആവശ്യപെട്ട പിള്ള കൊണ്ഗ്രെസ് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയ്ക്ക് മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയര്‍മാന്‍ പദവി കാബിനറ്റ് റാങ്കില്‍ നല്‍കി തൃപ്ത്തിയത്. ഉടനെ തന്നെ പിന്നോക്ക സമുദായ കോർപ്പറേഷനെയും ചെയര്‍മാനെയും പ്രതീക്ഷിക്കാം. പിന്നീട് സിപിഐക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കി മുന്‍ യു.ഡി എഫ് സരക്കാര്‍ മുസ്ലീം ലീഗിന് നല്‍കിയ അഞ്ചാംമന്ത്രി സ്ഥാനത്തിന് പകരം വീട്ടി. പൊതുജന സേവനത്തിനായി കാര്യമായൊന്നും ചെയ്യാൻ ഇല്ലാത്ത ചീഫ് വിപ്പ് പദവിക്കായി സര്‍ക്കാര്‍ ഓരോ മാസവും ലക്ഷങ്ങളുടെ ബാധ്യതയാണ് വരുത്തി വച്ചത്.
പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി സി.പി.ഐക്കുവേണ്ടി പുനഃസ്‌ഥാപിച്ചതിനു പിന്നാലെയാണു, മലയാളികളെ മുഴുവന്‍ വിഡ്ഢികളാക്കി കൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോട് തോറ്റ സി.പി.എം. നേതാവ് എ. സമ്പത്തിനെ ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് പദവിയിൽ നിയമിച്ചത്. സംസ്ഥാനത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളും സഹായവും നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് ഈ നിയമനം എന്നതാണ് പറയുന്ന ന്യായം. അദ്ദേഹത്തിന് ഡല്‍ഹിയില്‍ ഓഫീസും ജീവനക്കാരും മറ്റെല്ലാ സംവിധാനങ്ങളും അനുവദിച്ചു. ജനങ്ങളോട് ചിലവ് ചുരുക്കാനും അവക്ക് കൂടുതല്‍ ബാധ്യത ഏല്‍പ്പിക്കുകയും ചെയ്യുമ്പോഴാണ് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത ഈ നിയമനം നടത്തിയത്.ഇതു കൊണ്ടും കാബിന്റ്റ് പദവികള്‍ അവസാനിക്കുന്നില്ല..കഴിഞ്ഞ മാസമാണ് അഡ‍്വക്കേറ്റ് ജനറൽ സി.പി സുധാകരപ്രസാദിന് കാബിനറ്റ് പദവി നൽകിയത്. മന്ത്രിമാർക്കു പുറമേ കാബിനറ്റ് പദവി ലഭിക്കുന്ന അഞ്ചാമത്തെ ആൾ കൂടിയാണ് എ.ജി. ചുരുക്കത്തില്‍ ഇരുപത്തിയഞ്ചു മന്ത്രിമാരാണ് സര്ക്കാരിലുള്ളത് എന്ന് ചുരുക്കം അത് കൂടാതെ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കാനായി മാത്രം നിയമിക്കപ്പെട്ടത് ഏഴ് ഉന്നതോദ്യോഗസ്ഥരെയാണ്.ഇതിനൊക്കെ പുറമെയാണ് മുഖ്യമന്ത്രിയുടെ അനവധിയായ ഉന്നത റാങ്കിലുളള ഉപദേശകര്‍.കെ.എസ്.ആര്‍.ട്ടി.സി ജീവനക്കാരുടെ ശബളം മുടങ്ങിയാല്‍ പോലും ഉപദേശകാരുടെ ശബളം മുടങ്ങില്ല.
യുവജനങ്ങളുടെ ക്ഷേമത്തിനായി യുവജന കോർപ്പറേഷൻ, വനിതകളുടെ സുരക്ഷക്കായി വനിതാ കമ്മിഷന്‍, കുട്ടികള്‍ക്കായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍..അങ്ങനെ എല്ലാവര്‍ക്കും പ്രത്യകം വിഭാഗങ്ങള്‍..ശമ്പളം വാങ്ങനായി മാത്രം ഇവയ്ക്കെല്ലാം ചെയര്‍മാന്മാരും മറ്റെല്ലാ സൌകര്യങ്ങളും.ഇക്കാര്യത്തില്‍ എല്ലാ സര്‍ക്കാരുകളുടെയും സമീപനം ഒന്നു തന്നെ.ജനങ്ങളുടെ നികുതിപണത്തില്‍ ജീവിക്കാനായി കുറെ വെള്ളാനകള്‍. പലിശയ്ക്ക് വായ്പയെടുത്ത് ശമ്പളവും പെന്‍ഷനും കൊടുക്കുന്ന കേരളത്തില്‍ ഇത്തരം കോര്‍പ്പറേഷനുകള്‍ നിറുത്തലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വാല്ക്കഷണം: കേരളത്തിന് വേണ്ടി കേന്ദ്രത്തില്‍ ശബ്ധിക്കാനും സംസ്ഥാനത്തിനാനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളും സഹായവും നേടിയെടുക്കാനുമായാണ് ഇവിടെ നിന്ന് ഇരുപത് എം.പിമാരെ തിരഞ്ഞെടുത്ത് അയക്കുന്നത്. ഇനി മുതല്‍ അതിനു പകരം എ സമ്പത്തിനെപോലെ ഇരുപത് പേരെ നിയമിച്ചാല്‍ മതി. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിക്കും ഒന്നാം റാങ്ക് കിട്ടാന്‍ സാധ്യത ഉണ്ട് എന്ന് ചുരുക്കം.