റാന്നിയിലെ വ്യത്യസ്തതയാർന്ന ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം

റാന്നി: സ്കൂളിൽ നിന്നും യാത്ര പറഞ്ഞിട്ട് 48 വർഷത്തിന് ശേഷം അഞ്ചാം ക്ലാസ്സു മുതൽ പത്താംക്ലാസുവരെ പഠിച്ച വരെ തേടിപ്പിടിച്ച് ഒത്തു കൂടുക, വളരെ വിഷമകരമായ ഈ ചടങ്ങിന് റാന്നി എംഎസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിച്ചവരാണ് തുനിഞ്ഞിറങ്ങിയത്. 1963-69 കാലഘട്ടത്തിൽ MS ഹൈസ്ക്കൂളിൽ പഠിച്ച 16 ഓളം പേരാണ് 18 സെപ്റ്റംബറിൽ തിരുവല്ലയിലെ ട്രാവൻകൂർ ക്ലബ്ബിൽ ഒത്തു കൂടിയത്. അതിൽ അദ്ധ്യാപകർ, ഡോക്ടർമാർ, ബാങ്ക് ജോലിക്കാർ വിദേശത്ത് നല്ല നിലയിൽ പ്രവർത്തിക്കുന്നവർ എല്ലാം പെടുന്നു. പഴയ കാല ഓർമ്മകളുടെ ഒരായിരം നുറുങ്ങുകഥകളുമായി ഇവർ ഒത്തു ചേർന്നപ്പോൾ പുതുതലമുറയ്ക്ക് ഒരു നവ്യാനുഭവമായി മാറി. ഓരോരുത്തരും ഇന്നത്തെ നിലയിൽ എത്തുന്നതിന് സഹായിച്ച ഈ സ്കൂളും അതിലെ അദ്ധ്യാപകരെയും അനുസ്മരിച്ചു. യഥാർത്ഥ സുഹൃദ് ബന്ധത്തിന്റെ ആഴം ഈ കൂട്ടായ്മയിൽ മനസ്സിലാകുകയും ആ നല്ല ബന്ധങ്ങൾ പഴയ പഠന കാലത്തെ ഓർമ്മകളുമായി ഏവരും പങ്കു വച്ചു. ലാലുവും മുരളിയും സദസ്സിലെ പഴയകാലസുഹൃത്തുക്കളെ കളിയും ചിരിയുമായി രസിപ്പിച്ചു. മറ്റൊരംഗമായ വിനയൻ പ്രിന്റ് ചെയ്ത കപ്പുമായി വന്നതും അംഗങ്ങൾ കടവന്ത്ര, ഇടപള്ളിയിലേയ്ക്ക് യാത്ര നടത്തിയതും മറ്റൊരു അനുഭവമായി മാറി.

വാർത്ത: ജോർജ്ജ് തോമസ്