വീടിന് തീപിടിച്ച് മലയാളി നഴ്സിന് ദാരുണാന്ത്യം

ഡബ്ബോ: സിഡ്‌നിക്കു സമീപം ഡബ്ബോയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മലയാളി യുവതി അന്തരിച്ചു. മുംബൈയിൽ താമസിച്ചിരുന്ന കൊല്ലം കുണ്ടറയിൽ നിന്നുള്ള ഷെറിൻ ജാക്സനാണ് അന്തരിച്ചത്. 34 വയസ്സായിരുന്നു. ഡബ്ബോ ആശുപത്രിയിൽ നഴ്സായിരുന്നു ഷെറിൻ. ഭർത്താവ് ജാക്സൺ പത്തനംതിട്ട  സ്വദേശിയാണ്.

മാർച്ച് 21 വ്യാഴാഴ്ച പുലർച്ചെ 4 മണിക്ക്, തീപിടിത്തം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, ഡബ്ബോയിലെ ഫ്രഷ്‌വാട്ടർ ഡ്രൈവിലുള്ള വീട്ടിലേക്ക് ഫയർ & റെസ്ക്യൂ സർവീസിനെ വിളിച്ചിച്ചു വരുത്തുകയായിരുന്നു. അബോധാവസ്ഥയിലാണ് അവർ ഷെറിനെ വീട്ടിൽ നിന്ന് പുറത്തെടുത്തത്. അത്യാസന്ന നിലയിൽ ഡബ്ബോ ബേസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കഴികയായിരുന്ന ഷെറിൻ വെള്ളിയാഴ്ച മരണമടഞ്ഞു. രക്ഷാപ്രവർത്തനത്തിന് എത്തിയ അഗ്നിശമന സേനാംഗവും പരിക്കേറ്റ് ചികിത്സയിലാണ്. വീടിന് തീ പിടിച്ചപ്പോൾ ഷെറിൻ മാത്രമാണ് ഉണ്ടായിരുന്നത്. ഭർത്താവ് ജാക്‌സൺ ജോലി ആവശ്യാർത്ഥം പുറത്തായിരുന്നു. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നതു സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.