ഇസ്രായേൽ ഹമാസ് യുദ്ധം; മരണം 8000 കടന്നു.

ടെൽ അവീവ്: ഗാസയിൽ അതിശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ ഇരുപക്ഷത്തുമായി മരിച്ചവരുടെ എണ്ണം 8000 കടന്നു. യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്നും ഇത് ദൈർഘ്യമേറിയതും കഠിനമായതുമായിരിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസിനു മേൽ കൂടുതൽ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുദ്ധത്തിന്റെ പുതിയ ഗതിമാറ്റമെന്നും ടെൽ അവീവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ബന്ദികളുടെ കുടുംബാംഗങ്ങളുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തി. ബന്ദികളെ മോചിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുവിനെ താഴെ നിന്നും മുകളിൽ നിന്നും നേരിടും എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന നിലപാടിൽ നിന്ന് ഇസ്രയേൽ ഒരിഞ്ച് പോലും പിന്നോട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേൽ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇങ്ങനെയൊരു കൈമാറ്റത്തെ പറ്റി യുദ്ധകാല ക്യാബിനറ്റിൽ ചർച്ച നടന്നതായി നെതന്യാഹു സ്ഥിരീകരിക്കുകയും ചെയ്തു. ഖത്തറിന്‍റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. ഗസ്സ കുരുതി തുടർന്നാൽ മേഖലയിലെ രാജ്യങ്ങൾക്ക് വെറും കാഴ്ചക്കാരായി മാറിനിൽക്കാൻ കഴിയില്ലെന്ന് ഇറാനും തുർക്കിയും മുന്നറിയിപ്പ് നൽകി. ഇസ്രായേലിന് വിശാല പിന്തുണ നൽകി മറ്റാരും യുദ്ധത്തിൽ ഇടപെടരുതെന്ന അമേരിക്കൻ വാദം അംഗീകരിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ബന്ധം വഷളായതോടെ തുർക്കി നയതന്ത്രപ്രതിനിധികളോട് രാജ്യം വിടാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ബന്ദികളുടെ മോചനനീക്കം ഉൾപ്പെടെ മധ്യസ്ഥചർച്ചകൾ തുടരുന്നതായി ഖത്തർ നേതൃത്വവും അറിയിച്ചു.