കവിതയുടെ അകംപൊരുള്‍

കവിതയുടെ അകംപൊരുള്‍

പ്രപഞ്ചത്തിലെ അതലസ്പര്‍ശിയായ താളബോധം നവരൂപം കൈക്കൊള്ളുന്ന കാഴ്ച കവിതയില്‍ മാത്രമാണ് ദര്‍ശനീയമായിട്ടുള്ളത്. കവിത ഒഴികെയുള്ള മറ്റു സാഹിത്യരൂപങ്ങളില്‍ ഈ താളബോധം അഥവാ താള സംസ്കാരം ഭിന്ന സാംസ്കാരികധാരകളുമായി ഇഴുകിച്ചേര്‍ന്നു കിടക്കുന്നു. എന്നാല്‍ കവിതയില്‍ സംഭവിക്കുന്ന അനാദിയായ കാലബോധം ഐക്യഭാസുരമായി തന്നെ നടനം ചെയ്യുന്നതുകാണാം. ഇങ്ങനെ ജിവിതത്തിന്റെ സമസ്ത തൃഷ്ണാവേഗങ്ങളിലും ദുരിത ദുഃഖ വിതാനങ്ങളിലും കടുത്ത ഏകാന്തത വമിപ്പിക്കുന്ന ഒറ്റപ്പെടലുകളിലും കവിത ഒരു മൃതസഞ്ജീവിനിയായിത്തീരുന്നു. ഇതിനര്‍ത്ഥം ഒന്നേയുള്ളൂ, അത് പ്രകൃത്യോപാസനയില്‍ അഭിരമിച്ച, അല്ലെങ്കില്‍ അഭിരമിക്കുന്ന ഒരു മനസ്സിനുമാത്രം സാക്ഷാത്കരിക്കാന്‍ കഴിയുന്ന ഒന്നാണെന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് കവിത എല്ലാക്കാലത്തിന്റെയും ഹൃദയംഗമമായ ആവിഷ്ക്കാരമായി മാറുന്നത്. അവിടെ സാത്മീകരണത്തിലെത്തുന്ന രണ്ടു വ്യത്യസ്ത പ്രവാഹങ്ങളിലൊന്ന് കാലവും മറ്റൊന്ന് മനുഷ്യനും തന്നെയാണ്. ഇവ രണ്ടും സമഞ്ജസമായി, ഉദാത്തമായൊരു കവിതയില്‍ മേളിച്ചിരിക്കുന്നു. പ്രത്യക്ഷത്തില്‍ ഇത്തരമൊരു കാവ്യദര്‍ശനത്തിന് അനേകം ഉള്‍പ്പിരിവുകള്‍ കാണാമെങ്കിലും കവിതലക്ഷ്യം വയ്ക്കുന്ന പരമമായ സാഫല്യം അത് മനുഷ്യ ദര്‍ശനത്തെ സംബോധന ചെയ്യുന്നു എന്നുള്ളിടത്താണ്. ഇത് ആരംഭത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഇന്ദ്രിയോന്മാദം പകരുന്ന ഒരനുഭവമാണ്. കവിതയുടെ ജീവാംശം കുടികൊള്ളുന്നത് ഇത്തരമൊരു അനുഭൂതിയുടെ പാരമ്യത്തിലാണ്. ആ അര്‍ത്ഥത്തില്‍ വിവക്ഷിക്കുന്ന കാവ്യസുഖത്തിന് അനേകം ആന്തരികാര്‍ത്ഥങ്ങളുണ്ട്. അവയിലൊന്ന് വ്യക്തിസത്തയില്‍ അഭിരമിക്കുന്ന പ്രചോദിതമായ ഒരു കാവ്യസംസ്കാരത്തെ ലക്ഷ്യം വച്ചിട്ടുള്ളതാണ്. എന്നാലത് കവിതയുടെ ജ്ഞാനപരമായ സംവാദമായിത്തീരുന്നതുമില്ല. സീമബന്ധമായ മനോഭാവത്തിന്റെയോ ഒറ്റപ്പെടുമ്പോള്‍ സംഭവിക്കുന്ന ഏകാന്തദുഃഖത്തിന്റെയോ ആകെത്തുകയായി ഇതിനെ നമുക്ക് കാണാവുന്നതാണ്. അപ്പോഴും ഒരു ചോദ്യം ബാക്കി നില്‍പ്പുണ്ടെന്ന് വിസ്മരിച്ചുകൂടാ. ആ ചോദ്യം കവിയുടെ സാമൂഹ്യപ്രതിബന്ധതയെ ലക്ഷ്യം വച്ചിട്ടുള്ളതായതിനാല്‍ അതില്‍ നിന്ന് കവിത അണുമാത്രം പോലും മാറി നില്‍ക്കാനാവില്ല. കവിയെ സംബന്ധിച്ചിടത്തോളം സഹൃദയന്റെ നിലപാടിനെ അതിന്റെ സൈദ്ധാന്തിക പരിമിതികളില്‍ നിന്നു വേണം അനിവാര്യമായി കാണേണ്ടത്. ആ അര്‍ത്ഥത്തില്‍ കവിയും കവിതയും സഹൃദനും തമ്മില്‍ ചേരുന്ന ഏകതലാ സംസ്കാരം ഉണ്ടാകേണ്ടിവരുന്നു. അവിടെയാണ് കവിതയിലെ അര്‍ത്ഥപരിവര്‍ത്തനങ്ങള്‍ക്ക് കാലികമായ ഒരു നിര്‍വചനലക്ഷ്യം ഉണ്ടായിവരുന്നത്. ഇത് പ്രാക്തന കാവ്യ സംസ്കൃതിയില്‍ നിന്നു തുടങ്ങി ആധുനിക-ആധുനികാന്തരകാലത്തോളം തന്നെ ഒഴുകിപ്പരന്ന ഒരനുഭവമാണ്.

ഇവിടെ പ്രബലമായ ഒരു ചോദ്യം ശിരസ്സുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്നതുകാണാം. അത് കാവ്യാത്മാവിനെയും അതുമായി ബന്ധപ്പെട്ട സംസ്കാരത്തെയും സംബന്ധിച്ചുള്ളതാണ്. കാവ്യ പ്രതിപാദ്യ പ്രധാനമായ സംസ്കാരം കുടികൊള്ളുന്ന ശുദ്ധസത്താ പ്രകാശനങ്ങളിലെല്ലാം കവിതയുടെ ആത്മാവ് കുടികൊണ്ടിരിപ്പുണ്ട്. എന്നാല്‍ അത് കാവ്യസംസ്കാരത്തില്‍ നിന്ന് ഏറെ അകന്നു നില്‍ക്കുന്ന ഒരനുഭവമാണ്. ഒരര്‍ത്ഥത്തില്‍ ഈ അകല്‍ച്ചയാണ് കവിതയില്‍ ബലിയായി പരിണമിക്കുന്നത്. ഉത്കൃഷ്ടമായ കാവ്യസങ്കല്പങ്ങളില്‍ തന്നെ ഇത്തരം ബലിദര്‍ശനങ്ങളുണ്ട്. കവി ആത്മസത്താന്വേഷിയായി മാറുന്നതോടെ സ്വകീയമായ അന്യാദൃശത്വം പ്രത്യക്ഷമാകുകയും അത് കവിതയുടെ എക്കാലത്തെയും ഉദാത്തമായ ബലിയായി പരിണമിക്കുകയും ചെയ്യുന്നു.

ഇങ്ങനെ ആദിമകാവ്യങ്ങളില്‍ തുടങ്ങി ഇന്നോളം ഒഴുകിപ്പരന്ന കവിതയ്ക്ക് എവിടെയാണ് ഒരു വിഘ്നം വന്നിട്ടുള്ളത്. ഒരിടത്തും അങ്ങനെയൊരു വിഘ്നം സംഭവിച്ചതായി തെളിവില്ല. എന്നാല്‍ കവിത, സാഹിത്യത്തിന്റെ പ്രൗഢിയില്‍ വിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ അതിന്റെ ഘടനയിലും ഭാവതലത്തിലും ആന്തരികയുക്തിയിലും പരിപാലിക്കപ്പെടുന്നൊരു സ്വത്വബോധമുണ്ട്. ആ സ്വത്വബോധം വംശത്തനിമയോടെകവിയില്‍ മാത്രമാണ് ശിരസ്സുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത്. അതുകൊണ്ടാണ് കവിയുടെ ദര്‍ശനം ലോകത്തിന്റെ ജീവിതവീക്ഷണമായി പരിണമിക്കുന്നത്.

ആമുഖമായി ഇത്രയും വിശദീകരിച്ചതിനു പിന്നില്‍ കൃത്യമായൊരു ലക്ഷ്യബോധമുണ്ട്. കാരണം കവിതയെ സംബന്ധിച്ച്, അതിന്റെ രൂപ-ഭാവ പരിണാമങ്ങളെ സംബന്ധിച്ച് ഭിന്നമായ സംവാദങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന കാലമാണിത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറുന്ന ഒരു ദുരവസ്ഥ ഇന്ന് മലയാള കവിതയില്‍ സംഭവിച്ചിരിക്കുന്നു. ഇത് ഭാഷയെക്കൂടി നശിപ്പിക്കുന്നതിനുള്ള ഒരു ഗൂഢപദ്ധതിയാണ്. അതുകൊണ്ടാണ് കവിത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്ന സാംസ്കാരിക സദസ്സിന് പുതിയ കാലത്ത് അര്‍ത്ഥവത്തായ എന്തു അനുഭവമാണ് മുന്നോട്ടുവയ്ക്കാന്‍ കഴിയുന്നത് എന്നുള്ളതാണ്. ആ അര്‍ത്ഥത്തില്‍ ഈ ചോദ്യത്തിന് കാലികമായൊരു പ്രസക്തിയുണ്ട്. കവിയെ കവിതയിലേക്കെത്തിക്കുന്ന ചോദനാശക്തി എന്തായാലും അത് ആവിഷ്ക്കരിക്കുമ്പോള്‍ പാലിക്കുന്ന വൈകാരിക സ്വാതന്ത്ര്യമെന്തായാലും കവിത എന്ന ജൈവരൂപത്തിന് അഥവാ സംസ്കാരത്തിന് നിത്യനൂതനമായ സൗന്ദര്യാനുഭൂതി പകരാന്‍ കഴിയുന്നിടത്താണ് കവിത കാലത്തിന്റെതായി മാറുന്നത്. അത്തരം കവിതകളുടെ ഭാവതലത്തിലും വൈകാരികമായ അനുഭവകാന്തിയിലും തീവ്രമായൊരു അഭിനിവേശമുണ്ട്. അതാണ് സഹൃദയനെ തൃപ്തിപ്പെടുത്തുന്ന പ്രധാനഘടകങ്ങളിലൊന്ന്. ബാക്കിയെല്ലാം അതിന് പിന്നാലെ കൂടുന്ന അനുഭവങ്ങളാണ്.

ഇവിടെ കാരൂര്‍ സോമന്റെ കവിതകളെ ഇത്തരമൊരു വിശകലന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്താല്‍ ഇതു കൂടുതല്‍ വ്യക്തമാകും എന്നു തോന്നുന്നു. കറുത്തപക്ഷികള്‍, കടലാസ്, കളിമണ്ണ്, കണ്ണാടി മാളിക എന്നീ നാലു കാവ്യ സമാഹാരങ്ങളിലായി ഒഴുകിക്കിടക്കുന്ന കാവ്യാനുഭവമാണ് കാരൂരിന്‍റേത്. ചുരുക്കിപ്പറഞ്ഞാല്‍ കാരൂരിന്റെ സര്‍ഗാത്മകരചനകളില്‍ ഏറ്റവും കുറച്ച് സമാഹാരങ്ങള്‍ വന്നിട്ടുള്ളത് കവിതകളെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. എന്നാലീ നാലു കവിതാസമാഹാരങ്ങള്‍ അതിന്റെ ആഴത്തിലും പരപ്പിലും വായിക്കുമ്പോള്‍ ഒരു കാര്യം തിരിച്ചറിയാനാകും. വാക്കുകളുടെ അനുഭവകോശങ്ങളെ എങ്ങനെയാണ് സൗന്ദര്യാത്മകമായി വായിക്കേണ്ടത് എന്ന് കാരൂര്‍ ഈ കവിതകളില്‍ക്കൂടി പറഞ്ഞുവച്ചിരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വളരെ സ്വതന്ത്രമായി തന്നെ ആവിഷ്ക്കരിക്കുന്നു. ഇതിന് പിന്നില്‍ കൃത്യമായൊരു ധാരണ കവിയ്ക്കുണ്ടെന്ന് വരുന്നു. അത് കവിയില്‍ അന്തര്‍ലീനമായിക്കിടക്കുന്ന അനുഭൂതിയുടെ ബോധമണ്ഡലത്തെയും സ്വത്വബോധത്തെയും നിരാകരിച്ചുകൊണ്ട് ആ ശൂന്യതലങ്ങളെ സൗന്ദര്യസാക്ഷ്യങ്ങളാക്കി മാറ്റുകയാണ് കാരൂരിലെ കവിചെയ്യുന്നത്. ആ അര്‍ത്ഥത്തില്‍ ഇതൊരു തരം വിശേഷവേലയാണ്. വെളിച്ചത്തെ വാക്കുകളിലൂടെ കടത്തിവിടുമ്പോള്‍ വാക്ക് വെളിച്ചമായി മാറുന്നുവെന്നൊരു ലാറ്റിനമേരിക്കന്‍ കവിതയില്‍ പറയുന്നുണ്ട്. കവിതകളില്‍ സംഭവിക്കുന്നതും അതാണ്. വാക്ക് നാം നോക്കിനില്‍ക്കേ വെളിച്ചമായി മാറുന്നു. ആ വെളിച്ചത്തെ വിശുദ്ധമായ മോചനമായി കാണാന്‍ കഴിയുന്നിടത്താണ് കാരൂരിന്റെ കവിത അതിന്റെ അനുഭവത്തെ സ്വന്തം മനസ്സിന്റെ ഭാഷ കൊണ്ട് മറികടക്കാന്‍ ധൈര്യപ്പെടുന്നത്.

ഇവിടെ പര്യാലോചനാ വിഷയങ്ങളായി സ്വീകരിക്കാവുന്ന രണ്ട് ധാരകളുണ്ട്. അവ കേവലം വിഷയങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ വിശകലനം ചെയ്യാം എന്നത് ആദ്യത്തെ തിരിച്ചറിവാണ്. എന്നാല്‍ അടുത്ത ലക്ഷ്യം അതിന് നേരെ എതിര് നില്‍ക്കുന്ന ഒരു സംവാദത്തിന്റെ തലമാണ്. കവിതയിലും കാവ്യാസ്വാദനത്തിലും ഇത്തരം പരിസ്ഥിതികളാണുള്ളത്. കവിതയിലെ പ്രാഥമിക ചോദന എന്നത് ഓരോ കവിയുടെയും വ്യക്തിപരമായ സ്വാതന്ത്ര്യബോധ്യമാണ്. ശുദ്ധിയോ – അശുദ്ധിയോ വിവേകമോ ബൗദ്ധികമായ സ്വാതന്ത്ര്യമോ അതിന് വിഷയമല്ല. എന്നാല്‍ കവിത ലക്ഷ്യം വയ്ക്കുന്ന മൂര്‍ത്തതയും അമൂര്‍ത്തതയും സമന്വയിക്കുന്നിടത്താണ് കാലം ഒരു കവിതയെ സ്വീകരിച്ചു തുടങ്ങുന്നത്. ഇതിന്റെ സാക്ഷ്യങ്ങളിലൊന്നാണ്.

“അതിരുകള്‍ക്ക് വര്‍ണം, വര്‍ഗം, ലിംഗം
അതിരുഭേദമില്ല – തര്‍ക്കമില്ല.
അതിരിനോടരുതേയെന്നു പറഞ്ഞാലും
ചിലപ്പോഴത് അതിരുകള്‍ വിട്ട്
സഞ്ചരിക്കാറുണ്ട്, സംസാരിക്കാറുണ്ട്.”

കാരൂരിന്റെ ‘കറുത്തപക്ഷികള്‍’ എന്ന കാവ്യസമാഹാരത്തിലെ ‘അതിര്’ എന്ന കവിതയാണിത്. ഈ കവിത ശ്രദ്ധിച്ചു പരിശോധിച്ചാല്‍ മേല്‍പ്പറഞ്ഞ കാവ്യസ്വാതന്ത്ര്യത്തിന്റെ പരിവര്‍ത്തനമുഖം എത്ര ആഴത്തിലാണ് കവി അവതരിപ്പിച്ചിരിക്കുന്നതെന്ന് മനസ്സിലാകും. അതിരുകള്‍ക്ക് ഒന്നും ബാധകമല്ല എന്നും അവ പലപ്പോഴും അതിരുകള്‍ വിട്ട് സഞ്ചരിക്കുമെന്നും സംസാരിക്കുമെന്നും പറയുന്നിടത്ത് ചിന്തയുടെയും സ്വപ്നങ്ങളുടയും ചില മലക്കം മറിച്ചിലുകള്‍ക്കു കൂടി കാരണമായിത്തീരുന്നതുകാണാം. എന്നാല്‍ കവിതയില്‍ തന്നെ ഒരിടത്തുപറയുംപോലെ ‘അതിരുകളില്ലാത്ത സ്നേഹം അതിരുകളിലലിയുന്നു. അതു ശരീരം ഭക്ഷിക്കുന്നു. മനസ്സുകള്‍ രുചിക്കുന്നു. ഭൂപടത്തെ കുത്തിനോവിക്കുന്നു. അതിരുകഴില്ലാത്ത ആകാശത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു.’ ഈ വാഴ്ത്തുകളിലെല്ലാം സൂക്ഷ്മ വിശകലനത്തിന്റെ സാംസ്കാരിക ധാരകളുണ്ട്. നമ്മള്‍ ജീവിക്കുന്നത് കാലത്തിനു ചുറ്റുമാണ് നാം തന്നെ അതിരുകള്‍ കെട്ടിത്തിരിച്ചിരിക്കുന്നത്. ആ അതിരുകളെ ഒരു ഘട്ടം പിന്നിടുമ്പോള്‍ നമുക്ക് തന്നെ ഉടച്ചുകളയാനാകുന്നില്ല. അത് നാം നോക്കി നില്‍ക്കേ ആകാശത്തോളം വളര്‍ന്നു നില്‍ക്കുകയാണ്. ഇത് വളരെ ലളിതമായൊരു പ്രമേയമായി തോന്നാമെങ്കിലും കവിതയ്ക്കുള്ളിലെ പ്രമേയ പരിസരം അത്ര ലളിതമല്ല. അത് പ്രശ്ന സങ്കീര്‍ണ്ണമായൊരു കാലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന അനുഭവമാണ്. ഇതിനെ കാവ്യനിരൂപകര്‍ ‘ഐന്ദ്രികതയുടെ ആഘോഷം’ (celebration of the sensible) എന്നു വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ വിശേഷണം പോലും നമുക്ക് അനുഭവവേദ്യമാകുന്ന സൗന്ദര്യാനുഭൂതിക്ക് പുറത്താണ് നില്‍ക്കുന്നത്. ഇങ്ങനെ പുറത്തുനില്‍ക്കുന്ന ഒന്നിനെ അകത്തേക്ക് കൂട്ടിക്കൊണ്ട് വന്ന് ലോകത്തെയും വിശ്യഷ്യാ കാലത്തെ നമുക്ക് മനസ്സിലാക്കിത്തരുകയാണ് കാരൂരിലെ കവി ചെയ്യുന്നത്. അതുകൊണ്ടാണ് കവിയുടെ വേലയെ വിശേഷവേല എന്ന അര്‍ത്ഥത്തില്‍ വിലയിരുത്താന്‍ ശ്രമിച്ചത്. ഇത് കവിതയിലൊരു വശം. എന്നാല്‍ കവിതയുടെ മറുവശത്ത് മനുഷ്യബോധത്തില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തിത്തീര്‍ക്കാനാകും വിധം രൂപപ്പെട്ടു കിടക്കുന്ന ഒരു സൗന്ദര്യാനുഭൂതിയുണ്ട്. ഇത് മനുഷ്യന്‍ സ്വയംസൃഷ്ടിച്ച് വിശാലമാക്കി കവിതയിലൊരു വശം. എന്നാല്‍ കവിതയുടെ മറുവശത്ത് മനുഷ്യ ബോധത്തില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തിത്തീര്‍ക്കാനാകും വിധം രൂപപ്പെട്ടു കിടക്കുന്ന ഒരു സൗന്ദര്യാനുഭൂതിയുണ്ട്. ഇത് മനുഷ്യന്‍ സ്വയം സൃഷ്ടിച്ച് വിശാലമാക്കി അതിരു തിരിച്ചു നിര്‍ത്തിയിട്ടുള്ള ആന്തരികലോകവും അവന്റെ സൃഷ്ടിപരതയില്‍ നിന്ന് പുറത്തു നില്‍ക്കുന്ന ബാഹ്യലോകവും തമ്മിലുള്ള ശാശ്വതമായൊരു ഉടമ്പടിയാണ്. കവി ഈ ഉടമ്പടിക്ക് ആദ്യാവസാനം സാക്ഷിയായി മാറുന്നു. അതു കൊണ്ടാണ് കവിത സ്ഥൂലയാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് സഞ്ചരിക്കാന്‍ ധൈര്യപ്പെടുന്നത്. കവിതയുടെ ഒടുവില്‍ പറയുന്നതുപോലെ ‘അതിരുകള്‍ ഒരിക്കലും അതിരുകളല്ലാതാവുന്നില്ലല്ലോ’ എന്നു പറയുന്നിടത്തു നിന്ന് കവിത തിരിഞ്ഞു നടക്കുന്നതുകാണാം. അതുകൊണ്ടാണ് അതിരുകള്‍ വിട്ട് അതിരുകള്‍ക്ക് സംസാരിക്കാനും സഞ്ചരിക്കാനും ചിന്തിക്കാനും സ്വപ്നം കാണാനും കഴിയുന്നത്.

‘വൈമാനികം’ എന്ന കവിത ശ്രദ്ധിച്ചാല്‍ മേല്‍സൂചിതമായ ആന്തരികലോകത്തിന്റെ വിശുദ്ധമായ ഒരിടപെടല്‍ കണ്ടെത്താനാകും. ആ അര്‍ത്ഥത്തില്‍ വൈമാനികം എന്ന കവിതയ്ക്ക് നിഷ്കളങ്കമായ ഒരു ഫലിതോക്തിയുടെ രസതീവ്രത കൂടിയുണ്ടെന്നു വരുന്നു. ഇത് ഒരു തരം ജീവിതവിമര്‍ശനം തന്നെയാണ്. തപാലില്‍ നീന്തല്‍ പഠിക്കാന്‍ തയ്യാറാകുമ്പോഴും തപാലില്‍ പൈലറ്റാകാന്‍ പഠിക്കാന്‍ തയ്യാറാകുമ്പോഴും കവിയുടെ ഉള്ളില്‍ രൂപം കൊള്ളുന്ന ആത്മനിന്ദാപരമായ ദുഃസൂചനകള്‍ ജീവിത വിമര്‍ശനം തന്നെയാണ്. അതൊരിക്കലും ജീവിതവ്യാഖ്യാനമായി മാറുന്നില്ല. എന്നാലത് മനുഷ്യവര്‍ഗ്ഗത്തിന്റെ ആകെ, പ്രത്യേകിച്ച് കേരളീയ മനസ്സുകളുടെ നേര്‍ക്ക് ആഴത്തില്‍ ശരം പായിക്കുകയും ചെയ്യുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ കാവ്യാനുഭവമായിത്തീരുന്ന വസ്തുക്കളുടെ പ്രതിരൂപത്തിലൂടെ ഇന്ദ്രീയ വേദനത്തിനുള്ള വഴിയും അതിലൂടെ സംവേദനവും (sensibility) സുസാധ്യമാക്കിത്തീര്‍ക്കുന്ന കാവ്യപദ്ധതിയാണ് കാരൂര്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇത്തര മൊരനുഭവത്തിന്റെ തുടര്‍ച്ച ‘നരഭോജികള്‍’ എന്ന കവിതയിലും കാണാം.

“ഇനി നിങ്ങള്‍ക്ക്
ഒരാളെ രക്ഷിക്കാനും, ഒപ്പം
അസ്ഥികൂടങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍
വിക്രമാദിത്യനെ ലഭിക്കും.
ചോദ്യങ്ങള്‍ ചോദിക്കാന്‍
വേതാളം ഫ്രീ
ഇപ്പോള്‍
നിങ്ങള്‍ തികച്ചും
നരഭോജിയായിരിക്കുന്നു” എന്നും
“പനി പിടിച്ച വാച്ചില്‍
സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുന്നു.
പനി പകുതി വിട്ട വാച്ചില്‍
ഗ്രീന്‍വിച്ച ഒരു കോട്ടുവാ കെട്ടുന്നു”

എന്നു എഴുതുമ്പോള്‍ ബാറ്ററി പോയ സമയകാലത്തിന്റെ മെല്ലെപ്പോക്ക് നാം അനുഭവിക്കുകയാണ് ചെയ്യുന്നത്. ഇത് കാലത്തിനെ സംബന്ധിച്ചുള്ള വികാരബോധമാണ്. ശ്രവണദര്‍ശനങ്ങളിലൂടെ സാധ്യമാക്കുന്ന ഒരു സംവേദനതലം ഈ വരികളിലുണ്ട്. പ്രത്യക്ഷത്തില്‍ പരിഹാസോക്തി ധ്വനിപ്പിക്കുന്നുവെങ്കിലും വ്യക്തിനിഷ്യയില്‍ നിന്ന് ഉയര്‍ന്ന് സമൂഹമനസ്സാക്ഷിയിലേക്ക് ഈ കവിതകള്‍ വിരല്‍ ചൂണ്ടുന്നു. ഇതിലൂടെ പരമമായ കാവ്യാനുഭൂതിയാണ് മൂല്യങ്ങളായി കവി കണ്ടെത്തുന്നത്. ഇതിന് ഭാവനാപരമായ പരിമിതിയുണ്ടെങ്കിലും കവിതയില്‍ ഒഴുകുവാനാകാതെ തളിര്‍ത്തുകിടക്കുന്ന കാലം ജീവിതത്തിന്റെ പ്രത്യക്ഷരൂപങ്ങളെ (Appearance) സര്‍ഗ്ഗപരമായ പ്രവണതകളാക്കിത്തീര്‍ക്കുന്നു. ഇങ്ങനെയെല്ലാമാണ് സ്ഥൂലദൃഷ്ടികള്‍ക്കു വിധേയമായ യാഥാര്‍ത്ഥ്യത്തെ കവിതയില്‍ സാക്ഷാത്ക്കാരമുദ്രകളാക്കിമാറ്റുന്നത്.

എന്നാല്‍ ‘കടലാസ്’ എന്ന കാവ്യസമാഹാരത്തിലെ അധികം കവിതകളും കാരൂരിന്റെ മറ്റു കവിതാസമാഹാരങ്ങളില്‍ നിന്നു ഭിന്നമായ അനുഭവതാളം പ്രദര്‍ശിപ്പിക്കുന്ന കവിതകളാണ്. ഈ കവിതകളില്‍ ജീവിതം ഒരു പ്രദര്‍ശനവസ്തുവായിത്തീരുന്നതുകാണാം. മനുഷ്യ മനസ്സുകളെ തമ്മിലും മനുഷ്യനും പ്രകൃതിയിലും ഇഞ്ചോടിഞ്ചു ചേര്‍ന്നു നില്‍ക്കുന്ന ഒരു സുസ്വരതയുടെ വിശുദ്ധ സന്ദേശമാണ് കവി ഈ കവിതകളിലൂടെ അവതരിപ്പിക്കുന്നത്. ഇത് സ്ഫുടം ചെയ്തെടുത്ത വികാരങ്ങളുടെ അനുഭാവപൂര്‍ണ്ണമായ ഒരു ഒഴുകിപ്പരക്കലാണ്. മറ്റൊന്ന് കവിതകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന വ്യവസ്ഥാപിതലോകത്തെ സംബന്ധിച്ചുള്ള ആശങ്കയും അത്രത്തോളം തന്നെയുള്ള ഭാവനയുമാണ്. ഇവിടെ കവി ഉപയോഗിക്കുന്ന ചില പദങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാക്കാവുന്നതേയുള്ളൂ. ‘ഛായാപടത്തിലെ ഗൂഢസ്മിതം, അധികാര വിശപ്പ്, മനസ്സിനെ നിഴലായ് കീറാമെന്ന ചെകിടത്ത് അഞ്ച് വിരലുകള്‍’ – ഈ പദങ്ങളിലും വരികളിലുമായി ചിതറിക്കിടക്കുന്ന ആശയങ്ങളുടെ ലോകം ശ്രദ്ധിക്കേണ്ടതാണ്. ഇതുതന്നെയാണ് ആരംഭത്തില്‍ സൂചിതമായ വ്യവസ്ഥാപിതലോകത്തിന്റെ തിരുശേഷിപ്പുകള്‍. ഇതൊരു തരം രക്ഷപ്രാപിക്കലിന്റെ ലക്ഷണമാണ്. ആടിത്തകര്‍ന്ന കാലത്തിനുമുന്നിലൂടെ ഓടി രക്ഷപ്പെടാനുള്ള ഒരു തത്രപ്പാടാണിത്. അതുകൊണ്ട് തന്നെയാണ് കാരൂരിന്റെ കവിതകളില്‍ പ്രത്യക്ഷപ്പെടുന്ന, അഥവാ ജാഗരം കൊള്ളുന്ന ഉണര്‍വ്വുകള്‍ക്ക് മുന്നില്‍ കോമരം കെട്ടുന്ന ഇത്തരം വാക്കുകളെ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നത്. ഇവിടെ തീര്‍പ്പിന്റെയും എരിഞ്ഞടങ്ങളോ അല്ല കവി മുന്നോട്ടു വയ്ക്കുന്ന ജാഗ്രത്തായ ആശയം. അത് ആത്യന്തികമായ തൃപ്തിയുടേത് കൂടിയാണ്. അത് പ്രലോഭനങ്ങളെ അതിജീവിച്ച ഒരുവന്റെ ശാന്തിപാഠം കൂടിയാണ്.

കാരൂരിന്റെ ‘വിശപ്പ്’ എന്ന കവിത ഒരു ശ്രദ്ധിച്ചുവായിച്ചിരിക്കേണ്ടതാണ്. ഒരു കവിയുടെ സത്യസന്ധത എത്രത്തോളം ആഴത്തില്‍ വേരോട്ടമുള്ളതാണ് എന്നതിന്റെ സാക്ഷ്യപത്രമാണ് ഈ കവിത
പട്ടിണി ഒരു പ്രതിഭാസമാണ്.
മൂന്നാം ലോകരാജ്യങ്ങള്‍ക്ക് വിശപ്പ്
വികസ്വരങ്ങള്‍ക്ക് വികസിത വിശപ്പ്
എനിക്കോ, ഭക്ഷണമെന്ന വിശപ്പല്ല
പിടിച്ചെടുക്കേണ്ട അധിക വിശപ്പ്”

ഇവിടെ വികസിതവിശപ്പും അധികവിശപ്പും എന്നീ പ്രയോഗങ്ങളിലാണ് കവിത കാലത്തിനു മുന്‍പേ നടക്കാന്‍ തുടങ്ങുന്നതിന്റെ ദ്രുതതാളം നാം കേട്ടുതുടങ്ങുന്നത്. ആസക്തിയുടേതായ ഒരു നെടുവീര്‍പ്പില്‍ നിന്നാണ് വികസിതവിശപ്പും അധികവിശപ്പും ആരംഭിക്കുന്നത്.

ഞങ്ങള്‍ക്കിടയില്‍
ആയുധയെഴുത്തില്ലാതെ
കലഹം കടന്നു വന്നത്
വിശപ്പിന്റെ മൂര്‍ദ്ധന്യതയിലാണ്”
എന്നു പറയുന്നിടത്തും
“പള്ളിമേടയില്‍ കയറി
വെള്ളിക്കുരിശ് മോഷ്ടിച്ച ജീന്‍വാള്‍ജീന്‍
ഓടിവന്നത് എന്‍റെയടുത്തേക്ക്.
തത്ക്കാലം ഇത് തിന്ന് വിശപ്പടക്കുക.
ഇന്നു ഞാന്‍, നാളെ നീ.” എന്നു പറയുന്നിടത്തും കവിത അതിന്റെ കാലികമായ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതു കാണാം. സമകാലിക കവിതയുടെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്ന പരുഷകാലത്തിലും ഈ കവിത, മാറ്റത്തിന്റെ ദിശാസൂചകമായി ശിരസ്സുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്നു. മറ്റൊന്ന് മനുഷ്യാസക്തിയുടെ ആന്തരികലോകത്തിലേക്കും ബാഹ്യലോകത്തിലേക്കും ഒരേകാലം ഈ കവിത സഞ്ചരിക്കുന്നു എന്നുള്ളതാണ്. ഇങ്ങനെ കവിതയ്ക്ക് കലാപപരമായ ഒരു നവസാംസ്കാരിക പ്രത്യക്ഷം അനുഭവപ്പെടുത്താന്‍ കഴിയുന്നു. ഇത്തരം സമഗ്രമായ സൂക്ഷ്മ വീക്ഷണവും ദര്‍ശനവും അനുഭവവും കാരൂരിന്റെ കവിതകളില്‍ പലപ്പോഴായി കാണാനാകുന്ന ലക്ഷ്യങ്ങളാണ്. ഒറ്റവാക്കില്‍ അതിലളിതമായി ഇതിനെ സാമൂഹിക പ്രസക്തിയുള്ള കവിതകള്‍ എന്നു വിവക്ഷിക്കാമെങ്കിലും അതിന്റെ അതിര്‍ത്തിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതല്ല ‘വിശപ്പ്’ ഉള്‍പ്പെടെയുള്ള കവിതകള്‍. ഇത്തരം രചനകള്‍ക്ക് പിന്നില്‍ സമഗ്രമായൊരു ശാസന നിബന്ധതയുണ്ട്. അത് കെട്ടകാലത്ത് ജീവിക്കുന്ന ഒരു കവിയെ സംബന്ധിച്ചിടത്തോളം വിടാതെ പിന്‍തുടരുന്ന ഒരാകുലതയാണ്. മതപരവും അധികാരപരമായ ചില പുഴുക്കുത്തുകളെ തുറന്നു കാണിക്കാനുള്ള ആര്‍ജ്ജിത വ്യക്തിത്വമാണ് ഈ കവിതകളിലൂടെ സഹൃദയന് തിരിച്ചറിയാനാകുന്നത്. അതുകൊണ്ട് തന്നെ സത്യം സത്യമായ കാലത്തെക്കുറിച്ചുള്ള സാമൂഹികമായ പ്രതിബദ്ധതയും പ്രസക്തിയും ഒരു വശത്ത് മറുവശത്ത് ആത്മാര്‍ത്ഥമായ (sincerity) പ്രതികരണത്തിന്റെ ജ്വാലാമുഖങ്ങളും. ഇതൊരുതരം തുറന്ന വേദിയാണ്. കവിത എല്ലാക്കാലത്തും തുറന്നവേദിയായിരിക്കണമെന്ന പാബ്ലോ നെരൂദയുടെ വാക്യം ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്.

മനസ്സിന്റെയും വാക്കിന്റെയും വില

കാലത്തിന്റെ എഴുത്തകങ്ങള്‍- ഭാഗം 1