ദുരന്തം വിതക്കുന്ന ആരോഗ്യ-വന വകുപ്പുകൾ

ദുരന്തം വിതക്കുന്ന ആരോഗ്യ-വന വകുപ്പുകൾ

ലോകമെങ്ങും ആധുനിക വൈദ്യ ശാസ്ത്രം, സാങ്കേതിക വിദ്യകൾ ആരോഗ്യ പരിപാലന രംഗത്ത് വളരെ മുന്നിൽ നിൽക്കുമ്പോഴാണ് വയനാട് മാനന്തവാടി പുതുശേരിക്കാരൻ ശ്രീ.തോമസ് കടുവയുടെ ആക്രമണത്തിൽ രക്തം വാർന്ന് ജീവൻ പൊലിഞ്ഞത്. വയനാട്ടിൽ നടന്നത് ഊതിപ്പെരുപ്പിച്ച മാധ്യമ വാർത്തയല്ല. വയനാട് മെഡിക്കൽ കോളേജിൽ നിന്ന് വേണ്ടുന്ന ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകൾ കണ്ണുനീരോട് വെളിപ്പെടുത്തി. ഈ മെഡിക്കൽ കോളേജിൽ ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ, ആവശ്യമായ ഡോക്ടേഴ്‌സ് ഇല്ലെന്ന് അവിടുത്ത പഞ്ചായത്തു പ്രസിഡന്റ് വരെ സാക്ഷ്യപ്പെടുത്തുന്നു. ഒരു കാർഡിയോളജിസ്റ്റ് ഉണ്ടായിരുന്നെങ്കിൽ തോമസിന്റെ ജീവൻ രക്ഷ പ്പെടുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്തൊരു വിശാലചിന്തയാണ് ജനപ്രതി നിധിക്ക്. കരുത്തരല്ലാത്ത അലസന്മാരായ ജനപ്രതിനിധികൾ പഞ്ചായത്തു അല്ല രാജ്യം ഭരിച്ചാലും സമൂഹത്തെ മലിനമാക്കികൊണ്ടിരിക്കും. ഇങ്ങനെ ചികിത്സ കിട്ടാതെ എത്രയോ രോഗികൾ വയനാട്ടിൽ മരിച്ചുകാണും? കാർഡിയോളജി വകുപ്പില്ലാത്ത ഒരാശുപത്രി എന്തിനാണ് മെഡിക്കൽ കോളേജ് എന്ന ബോർഡുമായിരിക്കുന്നത്? ഇവിടെ നിന്നാണോ മെഡിക്കൽ വിദ്യാർത്ഥികൾ പരിജ്ഞാനം നേടുന്നത്? നമ്മുടെ മുൻ മുഖ്യമന്ത്രി ജർമ്മനിയിലെ വിദേശ ചികിത്സ കഴിഞ്ഞു വന്നു. ദുരന്തം വിതയ്ക്കുന്ന ആശുപത്രികൾ ഉള്ളതുകൊണ്ടാണോ മന്ത്രിമാർ വിദേശ രാജ്യങ്ങളിൽ ചികിത്സ തേടി പോകുന്നത്?

നമ്മുടെ ആരോഗ്യ രംഗം മഹാവനങ്ങളെപോലെ പുഷ്പ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ഉണങ്ങിവരണ്ട ആശുപത്രികളിൽ നിന്ന് ഉല്പാദിപ്പിക്കുന്നത് പണമാണ്. പാവപ്പെട്ട രോഗികളുടെ പണം പിഴിഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രിയായാലും സർക്കാർ ആശുപത്രിയായാലും മുതലാളിത്വ വ്യവസ്ഥിതിയിൽ തന്നെയാണ് പോകുന്നത്. സർക്കാർ സ്ഥാപനമായ കേരള റീജിയണൽ കാൻസർ സെന്റർ സൈറ്റിൽ കൊടുത്തിരിക്കുന്നത് “കുട്ടികളെ പോലെയുള്ള സമൂഹത്തിലെ താഴ്ന്ന വിഭാഗക്കാർക്കും സമ്പന്നരായ അംഗങ്ങൾക്കും സൗജന്യ കീമോതെറാപ്പിയും സിടി സ്‌കാൻ, ഐസോടോപ്പ് സ്‌കാനിംഗ് തുടങ്ങിയ വിപുലമായ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങളും നൽകി ഓങ്കോളജി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ളത് കേന്ദ്രം വികസിപ്പിച്ചെടു ത്തിട്ടുണ്ട്”. കുട്ടികളൊഴികെ ഇതിൽ പറയുന്ന സൗജന്യമൊന്നും എല്ലാവർക്കും ലഭിക്കുന്നില്ല. ഇവരും മരുന്നുകളടക്കം ഓരോരോ പേരുകളിൽ പാവങ്ങളുടെ കയ്യിൽ നിന്ന് ഊറ്റിയെടുക്കുന്നു. മറ്റ് ചില ആശുപത്രികളിൽ ചികിത്സാ പിഴവുമൂലം ശ്മശാന മണ്ണിലേക്ക് പറഞ്ഞുവിടുന്നു. പൊലീസിനെപോലെ പിഴവ് പറ്റിയാൽപോലും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു് പല വകുപ്പുകൾ ചേർത്ത് രക്ഷപ്പെടുന്നത്‌ പോലെ ഹൃദയാഘാതമുണ്ടായി എന്ന പേരിൽ ഇവരും രക്ഷപ്പെടുന്നു. ഇന്നത്തെ ആരോഗ്യ വിദഗ്ദ്ധർ ഒരു യുദ്ധക്കളത്തിലെന്ന് ഓർക്കുക. സൂചിയെന്ന പടവാൾകൊണ്ട് ആരെയും കൊല്ലരുത്. നിങ്ങൾ വിപ്ലവം സൃഷ്ടിക്കേണ്ടത് പടവാളിന് പകരം രോഗശാന്തി നൽകി കൊണ്ടാകണം. വയനാടിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്തു് സർക്കാർ സംവിധാനങ്ങൾ ക്രിയാത്മകവും സൃഷ്ടിപരവുമായവിധത്തിൽ ഇടപെടണം.

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിനെപോലെ കഴിഞ്ഞ നാളുകളിൽ വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ടത് എഴുന്നൂറിലധികം ജീവനാണ്. കടുവകൾ, ആനകൾ, കാട്ടു പന്നികൾ മനുഷ്യരെ, വളർത്തുമൃഗങ്ങളെ കൊല്ലുന്നു. കഷ്ടപ്പെട്ടുണ്ടാക്കിയ കൃഷികൾ നശിപ്പിക്കുന്നു. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട വനം വന്യ ജീവി വകുപ്പ് നോക്കുകുത്തികളായി മാറുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് വന്യ മൃഗങ്ങളിൽ നിന്ന് രക്ഷപെടാൻ സോളാർ വേലി, കിടങ്ങുകൾ തീർക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച കോടികൾ നഷ്ടപ്പെടുത്തിയത്. കേരള സർക്കാർ ധനസഹായം നഷ്ടപരിഹാരമായി കൊടുക്കുന്നുണ്ട്. അത് ഒരു ശ്വാശ്വത പരിഹാരമല്ല. ജനിച്ചുവളർന്ന നാട്ടിൽ ഒരാൾ വന്യമൃഗങ്ങളെ കണ്ട് പിടഞ്ഞോടുന്നതും വെച്ചുകിതച്ചു് മൃഗീയമായി കൊല്ലപ്പെടുന്നതും മൗനമായി കണ്ടിരിക്കാൻ ആർക്കും സാധിക്കില്ല. ഇതിലൂടെ തെളിഞ്ഞുവരുന്ന സത്യം ഈ വനം വകുപ്പ് ഭരിക്കുന്നത് വെള്ളാനകളാണോ?

വനമേഖലകളിൽ കടുവയെ, കാട്ടാനയെ ഭയന്ന് ആശുപത്രി, സ്‌കൂളിൽ പോകാനാകാതെ, തൊഴിലും ചെയ്യാനാകാതെ എത്രയോ പാവങ്ങൾ ദുരിതജീവിതം നയിക്കുന്നു. അവർക്ക് ആവശ്യമായ ഭക്ഷണമോ സുരക്ഷയോ എന്തുകൊണ്ടാണ് വനം വകുപ്പ് ഒരുക്കാത്തത്? അടിമാലിയിൽ കാട്ടാനയെ ഭയന്ന് ഒരു കുട്ടി ആശുപത്രിയിൽ പോകാനാകാതെ ന്യൂമോണിയ ബാധിച്ചു് മരിച്ചു. ഇങ്ങനെ എത്രയെത്ര പേരാണ് മരിക്കുന്നത്. നാട്ടുപ്രദേശങ്ങളിൽ ഇതുപോലുള്ള മരണം നടന്നാൽ വീറോടെ പൊരുതാൻ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരാറുണ്ട്. ഇവിടെ ബോധപൂർവ്വം എല്ലാം മറക്കുന്നു. ഒരു പൗരന്റെ ജന്മാവകാശത്തെ, ജീവിക്കാനുള്ള അവകാശത്തെ കാറ്റിൽപറത്തുന്നു. ഇത് കേരളത്തിന്റെ ദീനമായ രോദനമാണ്. ഇതൊന്നും സ്വാഭാവികമായ മരണമല്ല. കാലാകാലങ്ങളിലായി വനം വകുപ്പ് മനുഷ്യരെ മൃഗങ്ങൾക്ക് ഇരയാക്കുന്നു. ഈ കുറ്റവാളികളെ രക്ഷപെടാനനുവദിക്കാതെ ശക്തമായ ശിക്ഷാ നടപടികളാണാവശ്യം.

മനുഷ്യ ജീവൻ നാട്ടിലായാലും കാട്ടിലായാലും സംരക്ഷിക്കപ്പെടണം. മലയോര കർഷകർ നാടിന്റെ അന്നദാതാക്കളാണ്. കാട്ടുമൃഗങ്ങളെ ഭയന്നും, കൊടുംചൂടിലും മഴയിലും അവർ വിളയിക്കുന്ന ഭഷ്യവസ്തുക്കൾക്ക് വേണ്ടുന്ന വിലപോലും ലഭിക്കാറില്ലെന്നാണ് പരാതി. മനുഷ്യ ഞരമ്പുകളിൽ രക്തമൊഴുകുന്നതു പോലെ അവരുടെ ശരീരത്തിലൂടെയൊഴുകുന്നത് വിയർപ്പാണ്. മലയോര കർഷകർ സങ്കീർണ്ണങ്ങളായ പല പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ്. അവർ ഇന്ന് ഒറ്റപ്പെടലിന്റെ വക്കിലാണ്. ആനയിറങ്ങുന്നതു പോലെ പലരും അവർ ജനിച്ച മണ്ണിൽ നിന്ന് കുടിയിറങ്ങി പരദേശികളായി മാറുന്നു. മനുഷ്യരെ വന്യ മൃഗങ്ങൾ കൊന്നൊടുക്കി കഴിയുമ്പോൾ മയക്ക് മരുന്ന് ചാർത്തി വെടിവെച്ചു് പിടിക്കാനും കൂടൊരുക്കാനുമല്ല വനം വകുപ്പ് വരേണ്ടത്. വനമേഖലകളിൽ ജീവിക്കുന്നവർക്ക് സുരക്ഷിത താവളമൊരുക്കുകയാണ് വേണ്ടത്. വനം വകുപ്പ് മന്ത്രി ഒക്ടോബർ 2021-ൽ പറഞ്ഞത്. “വന്യജീവിസംരക്ഷണവും മനുഷ്യ സംരക്ഷണവും സർക്കാരിന്റെ ചുമതലയാണ്”. അങ്ങനെയെങ്കിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന വന്യ മൃഗങ്ങളെ എന്തുകൊണ്ടാണ് പ്രതിരോധിക്കാത്തത്? ഈ കാട്ടുനീതി എത്രനാൾ തുടരും.?

കാരൂർ സോമൻ
karoorsoman@yahoo.com

ബ്രിട്ടനിലെ സോഷ്യൽ മീഡിയ ആസ്വാദന സംസ്‌കാരം