ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചു ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക് എത്തുന്നു.

ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചു ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക് എത്തുന്നു.

ദില്ലി: ശ്രീലങ്കയുടെ അഭ്യർഥന തള്ളി ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ഹമ്പൻതോട്ട തുറമുഖത്തേക്ക് യാത്ര തുടരുന്നു. ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് യാത്ര നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക അഭ്യർഥിച്ചെങ്കിലും ചൈന നിരസിച്ചു. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പൽ ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ലങ്കയിൽ അടുക്കുന്നത്.

ശ്രീലങ്കയിൽ ചൈനയുടെ സഹായത്തോടെ നിർമിച്ച ഹംബൻതോട്ട തുറമുഖത്തേക്കാണ് കപ്പൽ എത്തുക. നേരത്തെ ഷെഡ്യൂൾ ചെയ്ത പ്രകാരം ബുധനാഴ്ചയാണ് കപ്പൽ എത്തേണ്ടിയിരുന്നത്. എന്നാൽ, വ്യാഴാഴ്ച രാവിലെ 9.30ന് കപ്പൽ ഹമ്പൻതോട്ട തുറമുഖത്തേക്ക് എത്തുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശ്രീലങ്കയും ചൈനയും തമ്മിലുള്ള സ്വഭാവിക ബന്ധത്തെ തടസ്സപ്പെടുത്തരുതെന്ന് ഇന്ത്യയെ പേരെടുത്ത് പറയാതെ കഴിഞ്ഞ ദിവസം ചൈന പ്രതികരിച്ചിരുന്നു.

750 കിലോമീറ്റർ ആകാശപരിധിയിലെ സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിയുമെന്നതിനാൽ തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ചൈനീസ് കപ്പലിന് ലഭിക്കുമോ എന്ന ആശങ്കയാണ് ഇന്ത്യ ഉയർത്തിയത്. കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും കപ്പലിന്റെ ചാരക്കണ്ണിൽപ്പെടുമെന്നും പറയപ്പെടുന്നു.

1948-ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി ശ്രീലങ്ക അഭിമുഖീകരിക്കുന്ന സമയത്താണ് ചൈനീസ് കപ്പലിന്റെ സന്ദർശനം. സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയുടെയും ചൈനയുടെയും സാമ്പത്തിക സഹായം ശ്രീലങ്ക തേടിയിരുന്നു. ഇരു രാജ്യങ്ങളിൽ ആരെ പിണക്കുന്നതും ലങ്കയ്ക്ക് കനത്ത തിരിച്ചടിയാവും.

ഇന്ത്യയുടെ കടുത്ത എതിർപ്പ്; ചൈനയുടെ ചാരക്കപ്പലിനെ ശ്രീലങ്ക വിലക്കി.