മുംബൈ: ഫെമിന മിസ് ഇന്ത്യ 2022 (Femina Miss India World 2022) കിരീടം ചൂടി കര്‍ണാടകയുടെ സിനി ഷെട്ടി (Sini Shetty). ജിയോ വള്‍ഡ് കണ്‍വെൻഷൻ സെന്‍ററില്‍ വച്ച് നടന്ന ഫിനാലെയില്‍ ഇന്നലെയാണ് സിനി ഷെട്ടി മിസ് ഇന്ത്യ 2022 കിരീടം ചൂടിയത്. ഫസ്റ്റ് റണ്ണര്‍ അപ്പായി രാജസ്ഥാന്‍റെ രുബാല്‍ ഷെഖാവത്തും സെക്കന്‍ഡ് റണ്ണറപ്പായി ഉത്തര്‍ പ്രദേശിന്‍റെ ശിനാത്താ ചൗഹാനും തെരഞ്ഞെടുക്കപ്പെട്ടു. സിനിമാതാരങ്ങളായ നേഹ ധൂപിയ, ദിനോ മൊറേയ, മലൈക അറോറ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുൻ ക്രിക്കറ്റ് താരം മിഥാലി രാജ് എന്നിവരായിരുന്നു ജൂറി.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനായായിരുന്നു മിസ് ഇന്ത്യ 2022 ഓഡിഷനുകള്‍ നടന്നത്. ഇതിന് ശേഷം പല ഘട്ടങ്ങളിലായി നടന്ന മത്സരങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷം തെരഞ്ഞെടുക്കപ്പെട്ടവര്‍ മുംബൈയിലേക്ക് ക്ഷണിക്കപ്പെടുകയായിരുന്നു. ആകെ 31 പേരാണ് മത്സരത്തില്‍ മാറ്റുരച്ചത്. മുംബൈയില്‍ നടന്ന ഗ്രൂമിംഗ് സെഷനുകള്‍ക്കും പരിശീലന പരിപാടികള്‍ക്കും ശേഷമാണ് ഫിനാലെ നടന്നത്.