ഇന്ന് കര്‍ക്കടകം ഒന്ന്. മലയാള വര്‍ഷത്തിന്റെ അവസാന മാസം ആണ് കര്‍ക്കടകം. രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കടക പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. ഇന്നുമുതൽ രാമായണപാരായണം മുഴങ്ങിക്കേൾക്കുന്ന നാളുകൾക്ക് തുടക്കമായി. കുളിച്ച് ശുദ്ധിയായി രാമായമപാരായണം നടത്തുന്നത് വീട്ടിൽ ഐശ്വര്യം വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. കര്‍ക്കടകമാസത്തെ വറുതിയുടെ കറുത്തകാലമെന്നാണ് സാധാരണ പറയാറ്. കര്‍ക്കടകമഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ജോലിചെയ്യാന്‍ കഴിയാത്തതിനാല്‍ വീടുകള്‍ പട്ടിണിയാകുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറിയെങ്കിലും കര്‍ക്കടകത്തിന്റെ പേരുദോഷം ഇനിയും മാറിയിട്ടില്ല. പഞ്ഞ കര്‍ക്കിടകത്തില്‍ രാമായണ ശീലുകള്‍ ചൊല്ലുകയും കേള്‍ക്കുകയും ചെയ്യുന്നത് സമൃദ്ധിയുടെ ചിങ്ങമാസത്തെ വരവേല്‍ക്കാനാണ്.
പ്രാർത്ഥനയോടൊപ്പം തന്നെ ആരോഗ്യ പരിപാലനത്തിനും ഏറെ പ്രാധാന്യം നൽകുന്ന മാസമാണ് ഈ രാമായണ മാസം. കർക്കട ചികിത്സയിൽ ഏറെ വിശേഷപ്പെട്ടതാണ് കർക്കട കഞ്ഞി. ഞവര അരി ഉപയോഗിച്ച് തയ്യാറാക്കുന്ന കർക്കടക കഞ്ഞി ഔഷധങ്ങളാൽ സമ്പുഷ്ടമാണ്. ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുള്ളതാണ് ഈ കഞ്ഞിയെന്നതാണ് ഔഷധക്കഞ്ഞിയുടെ പ്രത്യേകത. കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം എന്നാണ് പണ്ടുള്ളവർ പറയുന്നത്. ഔഷധകഞ്ഞി കുടിയ്‌ക്കുന്ന ദിവസങ്ങളിൽ മദ്യപാനം, സിഗരറ്റുവലി, ചായ, ഇറച്ചി, മീൻ എന്നിവ ഒഴിവാക്കണം. കഞ്ഞി കുടിച്ച് തുടർന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം പാലിക്കേണ്ടതാണ്. ഏഴുദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കിൽ പതിനാലു ദിവസം പഥ്യം പാലിക്കണമെന്നാണ് ആചാര്യന്മാർ പറയുന്നത്.
കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കർക്കടകം. സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ജൂലൈ – ഓഗസ്റ്റ് മാസങ്ങൾക്ക് ഇടക്കായി ആണ് കർക്കടക മാസം വരുന്നത്. ഈ മാസത്തിന്റെ പേര് ‘കർക്കിടകം’ എന്ന് തെറ്റായി ഉച്ചരിയ്ക്കുകയും അങ്ങനെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. ദേഹരക്ഷയ്ക്ക് ഇത് ഉത്തമമാണെന്നാണ് പഴമക്കാരുടെയും പുതുമക്കാരുടെയും വിശ്വാസം.