കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു.

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു.

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായിരുന്ന അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. 51 വയസായിരുന്നു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു അന്ത്യം. രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെനിന്ന് കരുനാഗപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കിംസ് ആശുപത്രിയിലും എത്തിച്ചു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കോവിഡ് രോഗബാധിതനായിരുന്നു.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കാണാപ്പുറം നകുലൻ രചിച്ച കണ്ണീർക്കനലുകൾ എന്ന കവിത ആലപിച്ചത് അനിൽ പനച്ചൂരാനായിരുന്നു. ഈ കവിതയും ആലാപനവും ദേശീയ ശ്രദ്ധ നേടിയിരുന്നു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം എന്ന ഗാനത്തോടെയാണ് അനില്‍ പനച്ചൂരാന്‍ ശ്രദ്ധിക്കപ്പെടുന്നത്. സാമൂഹ്യപ്രസക്തമായ ഒട്ടേറെ കവിതകള്‍ എഴുതി ആലപിച്ചിട്ടുണ്ട്. അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്സ്പീക്കർ, പാസഞ്ചർ, ഭഗവാൻ, പരുന്ത്, ബോഡിഗാർഡ്, മാണിക്യക്കല്ല്, സീനിയേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങൾക്കായി ഗാനങ്ങൾ രചിച്ചു.

കായംകുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിൽ ഉദയഭാനുവിന്റെയും ദ്രൗപതിയുടെയും മകനാണ്. ബാല്യകാലം മുംബൈയിലായിരുന്നു. എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എല്‍എല്‍ബി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.