
മോസ്കോ: മൂന്നാം ലോക മഹായുദ്ധത്തിന് ലോകം ഒരു ചുവട് മാത്രം അകലെയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റാകുമെന്ന് ഉറപ്പായതിനു പിറകേയാണ് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുട്ടിൻ രംഗത്തെത്തിയത്. നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ യുക്രൈന്‍റെ മണ്ണിലുണ്ടെന്നത് രഹസ്യമല്ലെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ അനുയായികളെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെ പുടിന്‍ പറഞ്ഞു. യുക്രൈന്‍റെ മണ്ണിലേക്ക് സൈന്യത്തെ വിന്യസിക്കാനാനുള്ള നാറ്റോ നീക്കത്തെ തുടര്‍ന്നാണ് പുടിന്‍റെ പുതിയ ഭീഷണി.
2022 ഫെബ്രുവരി 20 മുതല്‍ പ്രത്യേക സൈനിക നടപടി എന്ന പേരില്‍ റഷ്യ യുക്രൈനെതിരെ ആരംഭിച്ച യുദ്ധം ഇന്നും അവസാനമില്ലാതെ തുടരുകയാണ്. യുക്രൈന്‍റെ മണ്ണില്‍ സൈന്യത്തെ വിന്യസിക്കാനുള്ള നാറ്റോയുടെ പുതിയ നീക്കങ്ങളെ കുറിച്ച് മോസ്കോയ്ക്ക് നല്ല ധാരണയുണ്ടെന്നും അത്തരത്തിലുള്ള എന്തെങ്കിലുമൊരു നീക്കം മൂന്നാം ലോക മഹായുദ്ധത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പാകുമെന്നും പുടിന്‍ ആവര്‍ത്തിച്ചു. ‘ആധുനിക ലോകത്ത് എന്തും സാധ്യമാണ്….. എന്നാല്‍, ഇത് ഒരു പൂര്‍ണ്ണ തോതിലുള്ള മൂന്നാം ലോകമഹായുദ്ധത്തിലേക്കുള്ള ചുവട് വയ്പ്പ് ആകുമെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ആര്‍ക്കും താത്പര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.’ പുടിന്‍ പറഞ്ഞതായി ഡിഎന്‍എ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈനെ സഹായിക്കാന്‍ സൈന്യത്തെ അയക്കാനുള്ള സാധ്യത പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ പരാമര്‍ശത്തോട് ‘സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനല്ല. മറിച്ച് ശത്രുതയ്ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ സഹായിക്കുകയാണ് ഫ്രാന്‍സ് ചെയ്യേണ്ടത് എന്നാണ് റഷ്യ ആഗ്രഹിക്കുന്നതെ’ന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍, യുഎസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യ കക്ഷിയാകാനുള്ള ശ്രമം നടത്തിയതാണ് റഷ്യയെ പ്രകോപിപ്പിച്ചതെന്നും ഇതാണ് പുടിനെ യുക്രൈന്‍ യുദ്ധത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
30 വര്‍ഷം തടവ് ശിക്ഷ ലഭിച്ച പ്രതിപക്ഷ നേതാവ് അലക്സി നവാൽനി അടക്കമുള്ള പുടിന്‍റെ വിമര്‍ശകര്‍ ജയിലിലും വീടുകളിലും ഹോട്ടല്‍ മുറികളിലും ദുരൂഹ സാഹചര്യത്തില്‍ മരിച്ച് വീഴുമ്പോഴാണ് പുടിന്‍ ഒരെതിര്‍പ്പുമില്ലാതെ വീണ്ടും രാജ്യത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നതെന്നതും ശ്രദ്ധേയം. ഭീഷണി ഉയർത്തുന്ന ഒരെതിരാളി പോലുമില്ലാതെ തെരഞ്ഞടുപ്പ് മത്സരത്തില്‍ വൻ ഭൂരിപക്ഷമാണ് പുടിൻ നേടിയത്. 87.8 ശതമാനം വോട്ട് പുട്ടിന്‍ നേടിയെന്നാണു റിപ്പോര്‍ട്ട്. അതേസമയം അമേരിക്ക, യുകെ, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങള്‍ റഷ്യന്‍ തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തി.