പ്രബുദ്ധ വിശ്വാസ കേരളം

പ്രബുദ്ധ വിശ്വാസ കേരളം

ക്ലോക്കിലെ അക്കങ്ങൾ കൊഴിഞ്ഞുകൊണ്ടിരിന്നു. അറുപത് വയസ്സുള്ള ഭാര്യ ഏലിയാമ്മ അകത്തെ മുറിയിൽ സീരിയൽ കാണുമ്പോൾ അറുപത്തിയഞ്ചു് വയസ്സുള്ള ഭർത്താവ് ഡാനിയേൽ പൂമുഖ മുറിയിൽ ഏഷ്യാനെറ്റ് ചാനൽ ചർച്ച കണ്ടിരിക്കും. മക്കൾ മൂന്നുപേർ ഇംഗ്ലണ്ടിലാണ്. യൂ.ക്കെയിലെ വൻ തുക പെൻഷൻ വാങ്ങി നാട്ടിലെ വലിയ കൊട്ടാരംപോലുള്ള വീട്ടിലാണ് താമസം. ലണ്ടനിലെ ജീവിതം സന്തോഷപ്രദമെങ്കിലും ജനിച്ച മണ്ണിൽ ജീവിക്കാനാണ് ഏറെ ഇഷ്ടം. ഇവിടുത്തെ ജാതി രാഷ്ട്രീയ ഭ്രാന്തിനോട് ഒട്ടും താല്പര്യമില്ല. സമൂഹം മൂല്യത്തകർച്ചയുടെ പാതയിലാണ്. ഗാന്ധിജിയെപോലെ സാമൂഹ്യ താൽപര്യങ്ങൾക്കായി സ്വയ മുഴിഞ്ഞു വെച്ചവർ ആരുമില്ല. എല്ലാം സ്വാർത്ഥന്മാർ. ഇന്ത്യയെ ലോക ദാരിദ്ര്യ പട്ടികയിൽ നൂറിന് മുകളിൽ എത്തിച്ചത് വായിച്ചപ്പോൾ കടുത്ത മനോവേദന തോന്നി. ഇതിനേക്കാൾ എത്രയോ ഭേദമായിരുന്നു രാജഭരണം അല്ലെങ്കിൽ ബ്രിട്ടീഷ് ഭരണം. ഏതുനിമിഷവും ഒരു രക്തരഹിത വിപ്ലവം പൊട്ടിപുറപ്പെടുമോയെന്ന് തോന്നി.

ഡാനിയേലും ഏലിയാമ്മയും സ്‌നേഹസമ്പന്നരാണ്. ഇപ്പോഴുള്ള പ്രശ്‌നം നേരം പുലർന്നാൽ പാതിരാവരെ ഡാനിയേൽ ഏഷ്യാനെറ്റ് ചാനലിന്റെ മുന്നിലാണ്. അതിൽ കടുത്ത അമർഷമാണ് ഏലിയാമ്മയ്ക്ക്. ഡാനിയേലിന് ഏഷ്യാനെറ്റിനോട് എന്തെന്നില്ലാത്ത മതിപ്പാണ്. അവർ പണം വാങ്ങി ആർക്കും സ്തുതിഗീതങ്ങൾ നടത്താറില്ല. ഓരോ ദിവസവും എന്തെല്ലാം കഥകളാണ് ഓരോ ചാനലുകൾ ചൂടാക്കി ഉൽപാദിപ്പിക്കുന്നത്. വീടിനുള്ളിലെ എല്ലാം മുറികളിലും ഇന്റർകോം സംവിധാനമുണ്ട്. ഭാര്യയും ഭർത്താവും ആശയവിനിമയം നടത്തുന്നത് ഇന്റർ കോമിലൂടെയാണ്. പരസ്പരം വാതില്പടികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കുമെങ്കിലും ഭക്ഷണ സമയം തീൻ മേശക്ക് മുന്നിലാണ് പരസ്പരം കാണുക. ജോലിക്കാരി ഉഷ നിത്യവും ഭക്ഷണമുണ്ടാക്കാനും വീട് തുടച്ചു് വൃത്തിയാക്കാനും വന്നുപോകുന്നുണ്ട്.

ഒരു ഞായർ ദിവസം രണ്ടുപേരും ഏറ്റുമുട്ടി. രാവിലെ ഭർത്താവ് ചാനൽ ചർച്ച കണ്ടതാണ് ഏലിയാമ്മയെ പ്രകോപിപ്പിച്ചത്. ഏലിയാമ്മ ചോദിച്ചു. “കഴിഞ്ഞ ആഴ്ച ചാനൽ കത്തിച്ചുവിട്ട രാഷ്ട്രീയ നേതാവിന്റെ സാമ്പത്തിക റിസോർട്ട് വിവാദം, സ്‌കൂൾ കലോത്സവത്തിലെ ഇറച്ചി വിവാദം, വയനാട്ടിൽ കടുവയുടെ കടിയേറ്റ് നല്ല ചികിത്സ കിട്ടാതെ രോഗി മരിച്ചതൊക്കെ ഇപ്പോൾ എവിടെ? എല്ലാം ശ്മശാനമണ്ണിലായി. ഈ മാധ്യമങ്ങളും നാടുവാഴികളും ചേർന്ന് ഈ നാടിനെ കുട്ടിച്ചോറാക്കും. ഇതെല്ലാം കണ്ട് രസിക്കുന്ന കുറെ പമ്പര വിഡ്ഢികൾ”. ചാരുകസാലയിൽ കിടന്ന ഡാനിയേൽ ഭാര്യയുടെ വാക്കുകളിൽ ചില അപ്രിയ സത്യങ്ങൾ കണ്ടു. അത് മനസ്സിനെ അസ്വസ്ഥമാക്കി. ബ്രിട്ടനെപോലുള്ള ജനാധിപത്യ രാജ്യങ്ങളിൽ ജനാധിപത്യത്തെ ആരും കശാപ്പ് ചെയ്യാറില്ല. കറപുരണ്ട രാഷ്ട്രീയ നേതാവിനെ കുപ്പത്തൊട്ടിയിലിലേക്ക് വലിച്ചെറിയും. സ്വന്തം പാർട്ടി പോലും സംരക്ഷിക്കില്ല. ഭയാനകമായ ഒരു രാഷ്ട്രീയ അസ്വാതന്ത്ര്യം ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. എങ്ങും വരിഞ്ഞുമുറുക്കിയ ആത്മാക്കൾ. എന്ത് ക്രൂരതയും എത്ര വേഗത്തിലാണ് ഈ പ്രബുദ്ധ കേരളം മറക്കുന്നത്? സന്ധ്യ മാഞ്ഞുതുടങ്ങി. പ്രസന്നവതിയായ ഏലിയാമ്മ കുളിച്ചൊരുങ്ങി പ്രാർത്ഥനാ മുറിയിൽ കണ്ണടച്ചിരുന്ന് പ്രാർത്ഥനകൾ ഉരുവിട്ടു. ശരീരത്തിൽ കുടിയേറിയ ആത്മാവ് ഏലിയാമ്മയുടെ തലച്ചോറിനെ അപഹരിച്ചു കഴിഞ്ഞു. ആരാധനാപുസ്തകത്തിലേക്ക് കണ്ണോടിച്ചുകൊണ്ടിരിക്കെ കണ്ണുകൾ മങ്ങി. ആ കണ്ണുകൾ ശൂന്യതയിലേക്ക് നോക്കി സ്വയം ചോദിച്ചു. “എല്ലാവരും ആശ്വാസം കൊള്ളുന്നത് എത്രയോ അന്ധമായ വിശ്വാസ കീഴ്‌വഴക്കങ്ങളിലാണ്. ദേവാലയത്തിൽ പോയി പ്രാർത്ഥിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് വീട്ടിലിരുന്ന് പ്രാർത്ഥിക്കുന്നത്. പരദൂഷണ അസൂയയുമായി, പരസ്പരം തമ്മിലടിപ്പിക്കുന്ന പുരോഹിതരുടെ മധ്യത്തിൽ എന്തിനാണ് പ്രാർത്ഥിക്കാൻ പോകുന്നത്? യഥാർത്ഥ ക്രിസ്തിയാനികൾ പാശ്ചാത്യരാണ്. അവർ യേശുക്രിസ്തുവിന്റെ പാതയിൽ ദേവാലയങ്ങളെ കൊഴുപ്പിക്കാതെ പാവങ്ങളെ സഹായിക്കുന്നു. ഇവിടെയുള്ളവർ യേശുവിനെ കച്ചവടം ചെയ്തു ജീവിക്കുന്നു” മുറിക്കുള്ളിലെ മെഴുകുതിരി വെളിച്ചത്തിൽ ഏലിയാമ്മ വിശ്വാസപ്രമാണങ്ങളുടെ ശവവും പേറി പോയ്‌കൊണ്ടിരിക്കെ ഡാനിയേൽ ഏകാന്തതയുടെ തടവറയിൽ കോഴിക്കാലുകളുടെ അസ്ഥികൂടങ്ങളെ കീറിമുറിച്ചു് മദ്യസേവയിലായിരിന്നു. അയാളുടെ രോമങ്ങൾ ഓരോന്നും എഴുന്നു നിന്നു. ഏലിയാമ്മ കണ്ണട ഊരിവെച്ചിട്ട് ഭർത്താവിനെ അത്താഴത്തിന് ക്ഷണിച്ചെങ്കിലും മറുപടിയില്ല. അകത്തേക്ക് ചെന്ന് നോക്കി. ഭർത്താവ് ലഹരിയുടെ മൃദുല ശയ്യയിൽ നിലാവ് നൽകിയ കുളിരിളം കാറ്റിൽ സ്വർഗ്ഗ കവാടം തേടി പറന്നു. ഏലിയാമ്മ നിസ്സഹായതയോടെ നോക്കി നിന്നു.

കാരൂർ സോമൻ