എൽദോസ് കുന്നപ്പിള്ളിക്ക് സസ്പെൻഷൻ.

അധ്യാപികയുടെ പരാതി: എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി.

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കെപിസിസി സസ്പെൻഡ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് സസ്പെൻഷൻ. എംഎൽഎയുടെ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്ന് കെപിസിസി വിലയിരുത്തി. ജനപ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് പ്രതികരിച്ചു. ഉടൻ നിരപരാധിത്വം തെളിയിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം 28-നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നൽകിയത്. 11 ദിവസമായി ഒളിവിലായിരുന്ന എംഎൽഎ മുൻകൂർ ജാമ്യം ലഭിച്ചതിനുപിന്നാലെ കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. 11 ഉപാധികളോടെയാണു സെഷൻസ് കോടതി ജാമ്യം നൽകിയത്. ഫോണും പാസ്പോർട്ടും സറണ്ടർ ചെയ്യണം. രാജ്യം വിടരുത്. 5 ലക്ഷം രൂപയോ തത്തുല്യമായ രണ്ട് ആൾ ജാമ്യമോ എടുക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ, ഇരയെ ഭീഷണിപ്പെടുത്താനോ പാടില്ല തുടങ്ങിയ കർശന ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച എൽദോസ് കുന്നപ്പിള്ളി ഇന്നലെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. രാവിലെ ഹാജരായ എൽദോസ് ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. പാസ്പോർട്ട് കോടതിയിലും ഹാജരാക്കി. എംഎൽഎക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

അധ്യാപികയുടെ പരാതി: എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി.