മങ്കിപോക്‌സിനെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.

മങ്കിപോക്‌സിനെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.

ജനീവ: മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതൽ രാജ്യങ്ങളിലേക്കു ബാധിച്ച സാഹചര്യത്തിലാണ് നടപടി. ഡബ്ല്യൂഎച്ച്ഒയുടെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കൊവിഡ്-19 ആഗോള പകർച്ചവ്യാധിയായതിന് പിന്നാലെ അധികം വൈകാതെയാണ് മങ്കിപോക്‌സും സമാനരീതിയിൽ അപകടകരമാകുന്നത്. 72 രാജ്യങ്ങളിലാണ് ഇതുവരെ മങ്കിപോക്സ് സ്ഥിരീകരിച്ചത്. രോഗികളിൽ 70 ശതമാനം ആളുകളും യൂറോപ്യൻ രാജ്യങ്ങളിലാണുള്ളത്. 16,000 മങ്കിപോക്‌സ് കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 2020 ജനുവരി 30-ന് കോവിഡിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോൾ ചൈനയ്ക്ക് പുറത്ത് ആകെ 82 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇനിയുമേറെ രാജ്യങ്ങളിലേക്ക് രോഗം പടർന്ന് പിടിക്കാനും പല രാജ്യങ്ങളിലും ഗുരുതരമായ വ്യാപനം സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയിൽ ഇതുവരെ മൂന്ന് പേർക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് രോഗികളും കേരളത്തിലാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയവരിലാണ് രോഗം കണ്ടെത്തിയത്. കൊല്ലം, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് രോഗികൾ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.