പുതുവർഷ ദിവസം ജപ്പാനിൽ വൻഭൂകമ്പം; സുനാമി മുന്നറിയിപ്പ്.

പുതുവർഷ ദിവസം ജപ്പാനിൽ വൻഭൂകമ്പം; സുനാമി മുന്നറിയിപ്പ്.

ടോക്കിയോ: ജപ്പാനിൽ പുതുവത്സരദിനത്തിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നിലനില്‍ക്കുകയാണ്. തീരപ്രദേശത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. ജപ്പാന്‍ സമയം വൈകിട്ട് 4.10നാണ് ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ആദ്യം ഭൂചലനമുണ്ടായത്. പിന്നീട് ഒന്നരമണിക്കൂറിനിടെ 21 തുടര്‍ച്ചലനങ്ങള്‍. 36,000 -ത്തോളം വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡ്, ബുള്ളറ്റ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. സുനാമി മുന്നറിയിപ്പ് കൂടി അധികൃതര്‍ നല്‍കിയതോടെ തീരപ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്തു. 5 മീറ്റർ ഉയരത്തിൽവരെ തിരമാലകള്‍ അടിച്ചേക്കുമെന്നാണ് നിഗമനം. സുസു നഗരത്തില്‍ സുനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഭൂചലനത്തില്‍ ഇതുവരെ 8 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തകര്‍ന്ന വീടുകളില്‍ നിന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആണവനിലയങ്ങള്‍ എല്ലാം സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 2011ല്‍ ജപ്പാനെ നടുക്കിയ ഭൂകന്പത്തില്‍ ഹുക്കുഷിമ ആണവനിലയത്തിന് അടക്കം കേടപാടുകള്‍ സംഭവിച്ചിരുന്നു.