
ലോകത്തെ ഒന്നാംനിര കാര്‍ കമ്പനിയായ ടൊയോട്ട തങ്ങളുടെ ഭാവിയിലെ വൈദ്യുത വാഹനങ്ങള്‍ക്ക് ഒറ്റ ചാര്‍ജില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചാരിക്കാനാവുമെന്ന പ്രഖ്യാപനവുമായി രംഗത്ത്. പത്തുമിനിറ്റിനുള്ളിൽ വാഹനം ചാർജ് ചെയ്യാൻ സാധിക്കുമെന്നും ടൊയോട്ട പറയുന്നു. മെഴ്‌സിഡീസ്, ബിഎംഡബ്ല്യു, ടെസ്‌ല തുടങ്ങിയ വൈദ്യുത വാഹന നിര്‍മാണ രംഗത്തെ അതികായര്‍ പോലും പരമാവധി 600- 700 കിലോമീറ്റര്‍ റേഞ്ച് നല്‍കുമ്പോഴാണ് ടൊയോട്ടയുടെ ഈ പ്രഖ്യാപനം. അടുത്ത തലമുറ ബാറ്ററികളും സോണിക് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത്രയും റേഞ്ച് സാധ്യമാക്കിയതെന്നാണ് ടൊയോട്ട അറിയിക്കുന്നത്. ആയിരം കിലോമീറ്റര്‍ മൈലേജുള്ള വൈദ്യുത വാഹനങ്ങള്‍ 2026-ല്‍ പുറത്തിറക്കുമെന്നാണ് ടൊയോട്ടയുടെ പ്രഖ്യാപനം.
ഇപ്പോൾ വിപണിയിലുള്ള ടൊയോട്ടയുടെ bZ4X ഇലക്ട്രിക് കാറിനെ അപേക്ഷിച്ച് 20 മിനുറ്റ് കുറവു സമയം കൊണ്ട് ചാര്‍ജു ചെയ്യുന്നതും 20 ശതമാനം ചിലവുകുറവുള്ളതുമായിരിക്കും പുതിയ ബാറ്ററി. ലിഥിയം അയേണ്‍ ബാറ്ററികളേക്കാളും ഊര്‍ജ്ജ കാര്യക്ഷമതയും കുറഞ്ഞ ചാര്‍ജിങ് സമയവുമുള്ള സോളിഡ് ബാറ്ററികളാണ് ടൊയോട്ട നിര്‍മിക്കുക. ഇത്തരം സോളിഡ് സ്‌റ്റേറ്റ് ബാറ്ററികളില്‍ ഓടുന്ന വാഹനങ്ങള്‍ 2028-നുള്ളില്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിക്കുന്നു. ടൊയോട്ടയുടെ ബിഇവി ഫാക്ടറിയിലായിരിക്കും പുതിയ ബാറ്ററികള്‍ നിര്‍മിക്കുക. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ഫാക്ടറിയില്‍ 2030 ആകുമ്പോഴേക്കും 17 ലക്ഷം വാഹനങ്ങള്‍ പ്രതിവര്‍ഷം നിര്‍മിക്കാനാവുമെന്നാണ് ടൊയോട്ടയുടെ കണക്കുകൂട്ടല്‍. 2026 ആകുമ്പോഴേക്കും 15 ലക്ഷം വൈദ്യുത വാഹനങ്ങള്‍ വില്‍ക്കാനാവുമെന്നും ടൊയോട്ട കരുതുന്നു.