25 വർഷം അഞ്ച് ദൗത്യങ്ങൾ; വികസിത ഇന്ത്യക്കായി മാറ്റങ്ങൾ നിർദ്ദേശിച്ച് പ്രധാനമന്ത്രി.

25 വർഷം അഞ്ച് ദൗത്യങ്ങൾ; വികസിത ഇന്ത്യക്കായി മാറ്റങ്ങൾ നിർദ്ദേശിച്ച് പ്രധാനമന്ത്രി.

ന്യൂ ഡൽഹി: സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം ആഘോഷിക്കുമ്പോൾ രാജ്യം പുതിയ തലങ്ങളിലേക്ക് മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 76ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്കോട്ടയിൽനിന്ന് ഒൻപതാം വട്ടം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ടെലിപ്രോംപ്റ്റർ ഉപേക്ഷിച്ച് പകരം കടലാസിൽ കുറിച്ച വരികൾ വായിച്ചത് ശ്രദ്ധേയമായി. 83 മിനിറ്റോളം അദ്ദേഹത്തിന്‍റെ പ്രസംഗം നീണ്ടു. അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

ത്രിവർണനിറത്തിലെ തലപ്പാവുമായി പ്രസംഗത്തിനെത്തിയ മോദി, രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ പങ്കുവഹിച്ച ‘സ്വതന്ത്ര ഇന്ത്യയുടെ ശിൽപ്പികളെ’ സ്മരിച്ചു. പ്രസംഗത്തിൽ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ പേരും മോദി പരാമർശിച്ചു. 2047-ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വികസിത ഇന്ത്യയ്‌ക്കായി അഞ്ച് ദൗത്യങ്ങൾ പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. വികസിത ഭാരതം, അടിമത്ത മനോഭാവം അവസാനിപ്പിക്കൽ, പൈതൃകത്തിൽ അഭിമാനിക്കുക, ഐക്യവും അഖണ്ഡതയും, ഏകത പൗരധർമ്മം പാലിക്കൽ എന്നതാണ് അഞ്ച് ദൗത്യങ്ങൾ.

ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണ്. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച പ്രധാനമന്ത്രിയാണ് താൻ. ജനങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയിൽ അഭിമാനിക്കണം. വിദേശ സംസ്ക്കാരത്തെ അതേപടി അനുകരിക്കേണ്ട, നാം എങ്ങനെയോ അങ്ങനെ തന്നെ ആകണം. സ്വന്തം മണ്ണിനോട് ചേര്‍ന്നുനിന്നാലേ ആകാശത്തേക്ക് ഉയരാന്‍ കഴിയൂ. രാഷ്ട്രീയത്തിലടക്കം കുടുംബവാഴ്ച ഇല്ലാതാകണം. കഴിവുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിന് കാരണം സ്വജനപക്ഷപാതമാണ്. കുടുംബവാഴ്ച കുടുംബത്തിന്റെ നേട്ടത്തിനാണ്. രാജ്യത്തിന്റെ ഗുണത്തിനല്ല. കുടുംബവാഴ്ച ഇല്ലാതാക്കേണ്ടത് ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമാണ്. അഴിമതിക്ക് കാരണം കുടുംബവാഴ്ചയും സ്വജനപക്ഷപാതിത്വവുമാണെന്നും മോദി പറഞ്ഞു.

75 വർഷം ഉയർച്ച താഴ്ചകളുടേത് ആയിരുന്നു. വെല്ലുവിളികൾക്കിടയിലും ഇന്ത്യ മുന്നേറി. ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറി. പല പ്രശ്നങ്ങൾക്കും ലോകം പരിഹാരം കാണുന്നത് ഇന്ത്യയിൽ നിന്നാണ്. രാഷ്ട്രീയ സ്ഥിരതയുടെ കാഴ്ച ഇന്ത്യ കാട്ടി കൊടുത്തു. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. ഇതിൽ അഭിമാനിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശക്തി ഇന്ത്യക്കുണ്ട്. രാജ്യം ഇപ്പോൾ പുത്തനുണർവിൽ ആണ്. സ്വാതന്ത്ര്യ സമരം വിജയിപ്പിച്ചത് ഇത്തരം ചേതനയാണ്. ദേശീയ പതാക ക്യാമ്പയിനും കൊവിഡ് പോരാട്ടവും പുതിയ ഉണർവിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു . എല്ലാത്തിനും ഉപരി ഇന്ത്യയെന്ന വികാരമാണ് വേണ്ടത്. ഇത് ഐക്യ ഇന്ത്യയിലേക്ക് നമ്മളെ നയിക്കും. ഇതിന് പൂർവികർ നൽകിയ പൈതൃകമുണ്ട്. ഇന്ത്യയെ 24 മണിക്കൂറും കാക്കുന്ന സൈനികരെ സല്യൂട്ട് ചെയ്യുന്നവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ലോകം പരിസ്ഥിതി പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. ആഗോളതാപനത്തെ പരിഹരിക്കുന്നതിന് ശ്രമം വേണം. പ്രകൃതിയിലും ജീവനിലും ദൈവത്തെ കാണുന്നവരാണ് ഭാരതീയർ എന്നും മോദി പറഞ്ഞു.

പുതിയ വിദ്യാഭ്യസ നയം ഇന്ത്യയുടെ സംസ്കാരത്തിൽ ഊന്നിയതാണ്. പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണ് ഇതെന്നും മോദി ഓര്‍മ്മപ്പെടുത്തി. നിശ്ചയ ദാർഢ്യത്തോടെ മുന്നേറണം. സ്വാതന്ത്യ സമര സേനാനികളേയും അദ്ദേഹം അനുസ്മരിച്ചു. കടമയുടെ പാതയിൽ ജീവിതം നൽകിയ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കർ,വീർ സവർക്കർ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം അനുസ്മരിച്ചത്. ധീരദേശാഭിമാനികളോട് ഭാരതീയർ എന്നും നന്ദിയും കൂറമുള്ളവരായിരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ശ്രീനാരായണ ഗുരുവിനെയും സ്വാമി വിവേകാന്ദനും അടക്കമുള്ള സാമൂഹിക പരിഷ്കർത്താക്കളേയും അദ്ദേഹം അനുസ്മരിച്ചു. ആദിവാസി സമൂഹത്തേയും അഭിമാനത്തോടെ ഓർക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വിഭജനത്തെ ഹൃദയവേദനയോടെയാണ് അനുസ്മരിക്കുവെന്നും അദ്ദേഹം പറഞ്ഞു.

76-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.