കേരള പോലീസ് അടിമകളാണോ?

കേരള പോലീസ് അടിമകളാണോ?

കാർമേഘങ്ങളെ പോലെ കേരളത്തിലെ വാർത്തകൾ കണ്ട് ലോക മലയാളികൾ വിളറി നിൽക്കുന്ന സമയമാണ്. ദേവീക്ഷേത്രങ്ങളിലെ മഹാ പുരോഹിതർ ഭക്തരുടെ അഭീഷ്ടസിദ്ധിക്ക് വേണ്ടി രക്ഷാവളകളും മന്ത്രച്ചരടുകളും ജപിച്ചുകൊടുക്കുന്ന വേളയിലാണ് മനുഷ്യമനഃസാക്ഷിയെ തൊട്ടുണർത്തുന്ന ചില യാഥാർഥ്യങ്ങൾ റിട്ട.ജസ്റ്റിസ് കെമാൽ പാഷ പുറത്തുവിട്ടത്. “സംസ്ഥാനത്തെ പോലീസിനെ അടിമകളാക്കി മാറ്റിയിരിക്കുന്നു. പോലീസ് സേനയിൽ ആർക്കും അന്തസായി ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. വിമർശിക്കുന്ന വരുടെ വായടപ്പിക്കാൻ ശ്രമം. പി.സി.ജോർജിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ട്. ഒരു മണിക്കൂർ കൊണ്ട് എന്ത് പ്രാഥമിക അന്വേഷണം നടത്താനാകും? ജോർജിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തി. എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്ട്രീയമാണ് നടക്കുന്നത്”;. അദ്ദേഹത്തിന്റെ അനുഭവസീമയിൽ തങ്ങി നിന്ന വാക്കും വരികളും കേരളത്തെ അടയാളപ്പെടുത്തുന്ന വിഷാദത്തിന്റെ. നിയമ ലംഘനത്തിന്റെ വേനലായി കാണാൻ സാധിക്കും. ഇന്നത്തെ വിവാദ സംവാദങ്ങളിൽ, സമരങ്ങളിൽ സമൂഹത്തിന് എന്തെങ്കിലും നേട്ടമുണ്ടോ? മനുഷ്യജീവിതം ദുരിതത്തിലാക്കുന്നവരെ, യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ തുറുങ്കിലടക്കാൻ ഉത്തവാദിത്യമുള്ളവർ ചൂഷകവർഗ്ഗ താല്പര്യങ്ങൾക്ക് കൂട്ടുനിൽക്കുന്നവരാണോ?.

ഇതിൽ പി.സി.ജോർജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള ഒരു നിയമജ്ഞന്റെ വാദങ്ങൾ തള്ളിക്കളയാൻ സാധിക്കില്ല. എന്നാൽ ജോർജ് നടത്തിയിട്ടുള്ള വിഷം ചീറ്റുന്ന വർഗ്ഗീയ പരാമർശങ്ങൾ, സ്ത്രീകളെ അധിക്ഷേപിക്കുന്നതൊക്കെ രാഷ്ട്രീയ ജീവിതത്തിന്റെ പാപ്പരത്തമായിട്ടേ കാണാൻ സാധിക്കു. സോഷ്യൽ മീഡിയ വഴി എതിരാളികളെ അപമാനിക്കുന്നതുപോലെ ഇദ്ദേഹത്തിന്റെ വാക്കുകൾ എരിയും പുളിയും ചേർത്തുള്ള ഭാഷാചേരുവകകൾ പലർക്കും വിഭവ സമൃദ്ധമായ സദ്യയാണ്. എന്നാൽ സ്ത്രീവിരുദ്ധത വിപ്ലവവായാടിത്വമായാൽ പൊലീസിന് മുന്നിൽ ചങ്ക് നീറി നിൽക്കേണ്ടിവരും. അതിന് പോലീസിനെ പഴിച്ചിട്ട് കാര്യമില്ല. സാധാരണ അധികാരത്തിലുള്ളവരാണ് പോലീസിന്റെ ആത്മവീര്യം ചോർത്തുന്നത്, കുറ്റം ചെയ്ത ചിലർക്ക് നേരെ ഉടനടി നടപടി, ചിലർക്ക് നേരെ നടപടിയില്ല ഇതൊക്കെ കാലാകാലങ്ങളായി കണ്ടുകൊണ്ടരിക്കുന്ന വിചിത്ര വഴി പിഴച്ച സമീപനങ്ങളാണ്. ഈ സാമൂഹികബോധമുണ്ടായിരുന്ന ജസ്റ്റിസ് അധികാരത്തിലിരുന്നപ്പോൾ പാവങ്ങളെ, നിരപരാധികളെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന നിയമലംഘനങ്ങൾ ബോധപൂർവ്വം ഒഴുവാക്കിയതാണോ അതോ ഈ മനസ്സും മനസ്സാക്ഷിയും നിയമത്തിന്റെ പൊതുഘടനയിൽ മരവിച്ചുപോയോ?.

അറിവും ചിന്തയുമുള്ള മനുഷ്യരിൽ പുരോഗതികാണാറുണ്ട്. അറിവും ചിന്തയുമില്ലാത്ത മനുഷ്യരെന്നും ജോതിഷുകളുടെ വലകളിൽ കുരുങ്ങി അല്ലെങ്കിൽ അന്ധമായ ജാതി രാഷ്ട്രീയത്തിൽ ജീവിതം നരക തുല്യമാക്കുന്നു. ഇന്ത്യയും കേരളവും നേരിടുന്ന ശാപമാണിത്. നമ്മൾ ധാരാളം മണ്ടന്മാരെ കണ്ടിട്ടുണ്ട്. എന്നാൽ സ്വയം മണ്ടനാണോ എന്നറിയാൻ വളരെ പ്രയാസമാണ്. എന്തുകൊണ്ടെന്നാൽ മനസ്സിൽ അന്തർലീനമായിരിക്കുന്നത് അനീതി, വഞ്ചന, കളവ്. അക്രമം, അപകീർത്തിപ്പെടുത്തുക, വർഗ്ഗീയത, അന്ധവിശ്വാങ്ങളാണ്. നിയമങ്ങൾ രാഷ്ട്രീയമായി, മതമായി വളർന്നാൽ അത് ബുർഷ്വാസികളുടെ രാഷ്ട്രീയ താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. പൊതുവർഗ്ഗ താല്പര്യമല്ല. ഇന്ത്യയിലെ പോലീസ് വകുപ്പുകൾ പരിശോധിച്ചാൽ സ്വകാര്യതാല്പ ര്യങ്ങൾക്ക് വേണ്ടി നിയമങ്ങളെ ബലിയാടാക്കുന്നു. പലപ്പോഴും നിരപരാധികൾക്ക് നീതി ലഭിക്കുന്നില്ല. അധികാരികളുടെ തണലിൽ കുറ്റവാളികൾ രക്ഷപെടുന്നു. രാഷ്ട്രീയക്കാർ പറയുന്നതുപോലെ കൂട്ടിലടച്ച തത്തകളെ പാവപ്പെട്ട മനുഷ്യരുടെ നികുതിപ്പണം കൊടുത്തു തീറ്റിപ്പോറ്റുന്നു. നമ്മൾ പോലീസുകാരെ പലപ്പോഴും കുറ്റപ്പെടുത്താറുണ്ട്. അധികാരത്തിലിരിക്കുന്ന അധികാര കച്ചവടഭ്രാന്തുള്ളവർ പറയുന്നത് അനുസരിക്കാനേ നിയമപാലകർക്ക് സാധിക്കു. ആകെയുള്ള ഒരാശ്രയം കോടതികളാണ്. കോടതികൾ മനുഷ്യരുടെ മേൽ നടത്തുന്ന ഈ അധികാരകയ്യേറ്റത്തെ, ചൂഷണത്തെ, പീഡനത്തെ വെല്ലുവിളിക്കാൻ തയ്യാറാകണം. ആ കർത്തവ്യ ബോധം എത്രപേരിലുണ്ട്? നമ്മുടെ നിയമവ്യവസ്ഥിതി കൂടുതൽ വിഹ്വലവും വികടവും ദുരന്തപൂർണ്ണമാക്കുന്നത് ആരാണ്? നീതിനിഷേധം നടത്തുന്നവരെ എന്തുകൊണ്ടാണ് അധികാരത്തിൽ തുടരാൻ അനുവദിക്കുന്നത്? നിയമവകുപ്പുകൾ തള്ളപ്പെട്ടവരുടെ, നിന്ദിതരുടെ, പാവങ്ങളുടെ രോദനം കേൾക്കുന്നുണ്ടോ?

സിലോണിൽ നിന്ന് ധാരാളം അടിമകളെ ഇറക്കുമതി ചെയ്തപ്പോൾ ബ്രിട്ടീഷ്‌കാർ 1792-ൽ മലബാറിലും 1811-ൽ റാണി ലക്ഷ്മീഭായി തമ്പുരാട്ടി തിരുവിതാംകൂറിലും അടിമത്വം അവസാനിപ്പിച്ചു്. അന്ന് അടിമകളെ ജോലിക്ക് ഉപയോഗിച്ചതുപോലെ നമ്മുടെ പോലീസ്‌സേനയെ അധികാരത്തിലിരിക്കുന്നവർ അടിമകളാക്കുന്നുവെങ്കിൽ ഇന്ത്യൻ ഭരണഘടന, സുപ്രിം കോർട്ടടക്കം നിർണ്ണായക ശക്തികളായി മാറുകയും പോലീസ് സേനയെ നിയന്ത്രിക്കാനുള്ള അവകാശം നേടുകയും വേണം. നിയമവകുപ്പുകൾ കോടതിയുടെ നിയന്ത്രണത്തിലായാൽ നിയമങ്ങളെ അട്ടിമറിക്കാൻ അവസരം ലഭിക്കില്ല. ചില ന്യായാധിപന്മാർ അധികാരികളുടെ ഇച്ഛക്ക് വഴങ്ങി അവരുടെ വ്യക്തിത്വം അടിയറവെച്ചത് വാർത്തകളിൽ കണ്ടിട്ടുണ്ട്. ഭരണവർഗ്ഗത്തിന്റെ താളത്തിന് വഴങ്ങുന്നവർ നിയമവകുപ്പിന് തന്നെ അപമാനമാണ്. ഈ കൂട്ടർ സിലോണിൽ നിന്ന് വന്നവരുടെ തലമുറയാണോ? ഒരു രോഗിയുടെ മുറിവുകൾ ഡോക്ടർക്ക് ഉണക്കാമെങ്കിൽ കുറ്റവും ശിക്ഷയും നടപ്പാക്കാൻ ശാശ്വതമായ പരിഹാരം കാണാൻ സമർത്ഥരായ ന്യായാധിപന്മാർക്ക് സാധിക്കും. അങ്ങനെയെങ്കിൽ പോലീസ് സ്റ്റേഷൻ, കോടതികൾ ആരാധനാകേന്ദ്രങ്ങളായി മാറും. നിയമവും നിയമപാലകരും അടിമകളായി മാറിയാൽ സമൂഹത്തിൽ അരാജകത്വം വർദ്ധിക്കും. അത് നിരപരാധികളുടെ ഹൃദയത്തെ മുറിവേല്പിക്കുക മാത്രമല്ല മനസ്സിന്റെ വിങ്ങലുകൾ ഒരിക്കലും മാറുകയില്ല.

നിയമങ്ങളെ ഹൃദയത്തോടെ ചേർത്തുവെച്ചിരിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങളെ കണ്ടുപഠിക്കുക. അധികാരത്തിലിരിക്കുന്നവർ നിയമ വാഴ്ചയിൽ ഇടപെട്ടാൽ പ്രധാനമന്ത്രിയായാലും ആ കസേരയിൽ ഒരു നിമിഷംപോലുമിരിക്കില്ല. ഇന്ത്യയിൽ അടിമത്വം ഭരണത്തിലുമുണ്ട്. വളരെ സമർഥമായി മറ്റുള്ളവരെ കബളിപ്പിച്ചുകൊണ്ട് നിർഭയമായി മരണനിദ്ര പ്രാപിക്കുന്നതുവരെ അധികാരത്തിൽ തുടരുന്നു. യുവമിഥുനങ്ങൾക്ക് അവസരം കൊടുക്കില്ല. വികസിത രാജ്യങ്ങളിൽ മരണം വരെ അധികാരത്തിലിരിക്കുന്ന ഭരണാധിപന്മാരുണ്ടോ? ബ്രിട്ടീഷ് പ്രധാനമന്ത്രി കോവിഡ് കാലത്തു് ഒരു മദ്യവിരുന്നിൽ പങ്കെടുത്തതിന് അധികാരം തെറിക്കുമോയെന്ന് എല്ലാവരും ഭയന്നു. ഭാഗ്യവശാൽ വോട്ടെടുപ്പിൽ പുറത്തായില്ല. ആനന്ദലഹരിയിൽ അധികാരം ഉത്സവമാക്കി കഴിയുന്നവർ ഉദാത്തമായ മനസ്സിനുടമകളാകണം. ജനങ്ങൾ കപ്പം കൊടുത്തുകഴിയുന്നവരോ പൊലീസിന് മുന്നിൽ കൂപ്പുകൈയുമായി നിൽക്കേണ്ടവരോ അല്ല. രാജ്യമെങ്ങും അനീതിയും, അഴിമതിയും, ജാതിചിന്തകളും പത്തിവിരിച്ചാടുന്നത് നിയമസംഹിതയുടെ അഭാവം കൂടിയാണ്. പലപ്പോഴും അക്രമത്തിനും മറ്റും ഇരകളാകുമ്പോൾ തുല്യനീതി, അവകാശം നിഷേധിക്കപ്പെടുന്നു. ഇത് സാഹിത്യ സാംസ്‌ക്കാരിക രംഗത്തും കാണാറുണ്ട്. സമൂഹത്തിന്റെ ഉൾത്തുടുപ്പുകളായി സത്യവും നീതിയും നിലനിർത്താൻ നിയമവകുപ്പുകൾ ശക്തമായി മുന്നിട്ടിറങ്ങിയാൽ ആരും ആരുടേയും അടിമകളാകില്ല. സത്യസന്ധമല്ലാത്ത മരവിച്ച മനസ്സുമായി അടിമകളായി ജീവിക്കാൻ നമ്മൾ ആരുടേയും ചുമടുതാങ്ങികളല്ല എന്നോർക്കുക.

കാരൂർ സോമൻ, ലണ്ടൻ.

മലയാള വായനയിലെ വഴിമുടക്കികൾ