തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ആം ആദ്മി, ട്വന്റി-20 മത്സരിക്കില്ല.

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ട്വന്റി-20-യും ആംആദ്മി പാർട്ടിയും. രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാലാണ് മത്സരരംഗത്തു നിന്നും പിന്മാറുന്നതെന്നാണ് വിശദീകരണം. ആം ആദ്മി പാർട്ടിയുമായി (എഎപി) ചേർന്നെടുത്ത തീരുമാനമാണ് ഇതെന്ന് ട്വന്റി-20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് അറിയിച്ചു.

ആം ആദ്മി പാർട്ടിയും തൃക്കാക്കരയിൽ മത്സരിക്കില്ലെന്ന് അറിയിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് ആംആദ്മി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. അടിത്തറ ശക്തിപ്പെടുകയാണ് വേണ്ടതെന്നും എഎപി നേതാക്കൾ വ്യക്തമാക്കി.

രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഈ ഉപതിരഞ്ഞെടുപ്പിന്‍റെ മത്സരരംഗത്തുനിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനമെന്ന് ട്വന്റി 20 വാർത്താകുറിപ്പിൽ അറിയിച്ചു. ‌തൃക്കാക്കരയിൽ ട്വന്റി-20 ക്കും എഎപിയ്‌ക്കും സംയുക്ത സ്ഥാനാർത്ഥി വരുമെന്നാണ് സാബു എം ജേക്കബ് നേരത്തെ വ്യക്തമാക്കിയിരുന്നത്. കേരള സന്ദർശനത്തിനെത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു.

തൃക്കാക്കരയിൽ കോൺഗ്രസും എൽഡിഎഫും ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിനായി ഉമ ജോസഫും എൽഡിഎഫിനായി ഡോ. ജോ ജോസഫും മത്സരിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥി. ഈ മാസം 31-നാണ് തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.