
ന്യൂഡൽഹി: കോവിഡ് വാക്സീൻ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ (എസ്‌ഐഐ) ആശ്രയിക്കുന്ന 91 രാജ്യങ്ങളെ സാരമായി ബാധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ ബി.1.617.2 വകഭേദമടക്കം ഇവരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ മുഖ്യ ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
കഴിഞ്ഞ വർഷം അസ്ട്രാസെനെക്കയുമായി ഒപ്പുവച്ച നിയമപ്രകാരം, താഴ്ന്ന–ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒരു ബില്യൻ വാക്സീൻ ഡോസ് നൽകുമെന്നു പ്രതീക്ഷിച്ചിരുന്നു. 2020-ൽ മാത്രം 400 ദശലക്ഷം ഡോസുകൾ നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമായിരുന്നു. ലോകാരോഗ്യ സംഘടന പ്രധാന അംഗമായ രാജ്യാന്തര വാക്സീൻ സഖ്യമായ ഗവിയിലൂടെയാണു ഡോസ് വിതരണം ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ വാക്സീൻ നയം വിമർശിക്കപ്പെടുന്നത്.
കൊറോണയുടെ പുതിയ വകഭേദമടക്കം ഈ രാജ്യങ്ങളില്‍ വ്യാപിക്കുന്നുവെന്നും ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. മിക്ക ആഫ്രിക്കൻ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ 0.5 ശതമാനത്തിൽ താഴെ മാത്രമേ വാക്സിനേഷൻ ചെയ്തിട്ടുള്ളൂ. എല്ലാ ആരോഗ്യ പ്രവർത്തകർക്കും വാക്സിനേഷൻ കിട്ടിയിട്ടുമില്ല. തിരിച്ചറിയുന്നതിൻ്റെ മുമ്പ് തന്നെ കൊറോണയുടെ വകഭേദങ്ങള്‍ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് എന്നും അവർ പറഞ്ഞു.