
യുവതലമുറയുടെ മാനസികാരോഗ്യം കണക്കിലെടുത്ത് 16 വയസ് പിന്നിടുന്നത് വരെ കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തണമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രത്യാഘാതം ഗുരുതരമാണെന്ന നിരീക്ഷണത്തോടെയാണ് പ്രതികരണം. സമൂഹമാധ്യമങ്ങളിൽ അക്കൌണ്ട് തുറക്കാനുള്ള പ്രായം 13 -ൽ നിന്ന് 16-ലേക്ക് ആക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പിന്തുണച്ചു.
അധിക സമയമുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ആന്റണി ആൽബനീസ് വിശദമാക്കി. വിവിധ തരത്തിലുള്ള കായിക ഇനങ്ങളിലും മറ്റ് സാധാരണ രീതികളിലും കൗമാരക്കാർ ഇടപെടുന്നത് മാനസികാരോഗ്യമുള്ള തലമുറയ്ക്ക് ആവശ്യമാണ്. ഇതിനായി സമൂഹമാധ്യമങ്ങളിലെ ഇടപെടലിന് നിയന്ത്രണം വേണമെന്നും ആന്റണി ആൽബനീസ് വ്യക്തമാക്കി. തന്റെ തന്നെ സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകൾ താൻ ശ്രദ്ധിക്കാറില്ല. ശ്രദ്ധിക്കാൻ തുടങ്ങിയാൽ രാവിലെ വീട് വിട്ട് ഇറങ്ങാൻ തോന്നില്ലെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി വിശദമാക്കി.