അതിര്‍ത്തിയില്‍ തേജസ് വിന്യസിച്ച് വ്യോമസേന

അതിര്‍ത്തിയില്‍ തേജസ് വിന്യസിച്ച് വ്യോമസേന

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് വിമാനങ്ങൾ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചു. ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധവിമാനമാണ് എല്‍സിഎ (ലൈറ്റ് കോംപാക്റ്റ് എയര്‍ക്രാഫ്റ്റ്). അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം മുന്നില്‍ കണ്ടാണ്, ഇരു രാജ്യങ്ങളോടും അതിര്‍ത്തി പങ്കിടുന്ന ഭാഗത്തായി തേജസ് വിന്യസിച്ചത്.

ഇന്ത്യന്‍ നിര്‍മ്മിതമായ തേജസ് ഭാരം കുറഞ്ഞ സൂപ്പര്‍ സോണിക് യുദ്ധവിമാനമാണ്. മണിക്കൂറില്‍ 2200 കിമി വേഗതയില്‍ വരെ പറക്കാന്‍ തേജസിനാകും. കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ മിസൈലുകള്‍, റോക്കറ്റുകള്‍, ലേസര്‍ അധിഷ്ഠിത ബോംബുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തുക എന്നതാണ് ഇവയുടെ പ്രധാന ദൗത്യം. 8.5 ടണ്‍ ഭാരമുള്ള തേജസ്സിന് മൂന്ന് ടണ്‍ ആയുധങ്ങള്‍ വഹിക്കാനാകും. അതിര്‍ത്തികളിലും മറ്റിടങ്ങളിലും ഏറെ ഉപകാരപ്പെടുന്ന കൂടുതല്‍ ദൃശ്യപരിധിയുള്ള റഡാര്‍ തേജസില്‍ ക്രമീകരിച്ചിട്ടുണ്ട്. റഷ്യയുടെ മിഗ്-21, 27 പോര്‍വിമാനങ്ങള്‍ക്ക് പകരമായാണ് തേജസ് ഇന്ത്യന്‍ സേനയില്‍ ഇടംപിടിച്ചത്. ഭാരംകുറഞ്ഞ ബോഡി, ക്വാഡ്രുപ്ലെക്‌സ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍, അമേരിക്കയുടെ ജിഇ 404IN എൻജിന്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ തേജസിനുണ്ട്. നാലായിരത്തിലേറെ തവണ പരീക്ഷണ പറക്കല്‍ നടത്തിയിട്ടുള്ള തേജസ് യുദ്ധവിമാനങ്ങള്‍ ഒരിക്കല്‍ പോലും തകരുകയോ സാങ്കേതിക തകരാര്‍ പ്രകടമാക്കുകയോ ചെയ്തിട്ടില്ല.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് (എച്ച്എഎൽ) തേജസ് വികസിപ്പിച്ചത്.

ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷത്തിനു അയവില്ല; സേന വ്യന്യാസം ഇരുഭാഗത്തും തുടരുന്നു.