അറബിക്കടലില്‍ കപ്പലുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യ മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു.

അറബിക്കടലില്‍ കപ്പലുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യ മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു.

ദില്ലി: അറബിക്കടലിൽ ഇന്ത്യൻ നാവികസേന മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ചു. ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് യുദ്ധക്കപ്പലുകൾ വിന്യസിച്ചത്. അറബിക്കടലില്‍ ഗുജറാത്തിനു സമീപം എംവി കെം പ്ലൂട്ടോ എന്ന ചരക്കു കപ്പലിനു നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തിനിരയായ ചെം പ്ലൂട്ടോ ഡിസംബർ 25 -ന് പകൽ മൂന്നരക്ക് മുംബൈ തീരത്ത് സുരക്ഷിതമായി നങ്കൂരമിട്ടു. കപ്പലിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്. അറബിക്കടലിലെ സമീപകാല ആക്രമണങ്ങൾ കണക്കിലെടുത്ത്, പ്രതിരോധ സാന്നിധ്യം വർധിപ്പിക്കുന്നതിനായാണ് ഇന്ത്യൻ നാവികസേന ഗൈഡഡ് മിസൈൽ വേധ കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയെ വിവിധ മേഖലകളിൽ വിന്യസിച്ചത്.

ശനിയാഴ്ച 25 ഇന്ത്യന്‍ നാവികരടങ്ങിയ, ഗാബണില്‍ റജിസ്റ്റര്‍ ചെയ്ത എംവി സായിബാബ എന്ന ടാങ്കറിനു നേരെയും ആക്രമണമുണ്ടായിരുന്നു. ഗാബണില്‍ റജിസ്റ്റര്‍ ചെയ്തതെങ്കിലും ഇന്ത്യന്‍ അധീനതയിലുളള കപ്പലാണ് എംവി സായിബാബ ടാങ്കറിനു ചെറിയ കേടുപാടുകളുണ്ടായെങ്കിലും ആളപായമുണ്ടായിരുന്നില്ല. നോര്‍വേയില്‍ റജിസ്റ്റര്‍ ചെയ്ത എംവി ബ്ലാമാനെന്‍ എന്ന ഓയില്‍ ടാങ്കറിനു നേരെ വിഫലമായ ആക്രമണമുണ്ടായതിനു ശേഷമാണ് എംവി സായിബാബയ്ക്കു നേരെ ആക്രമണം.

ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നു യുഎസ് ആരോപിച്ചു. എന്നാല്‍ ഇറാന്‍ ഇതു നിഷേധിച്ചു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ ചെങ്കടലിലും അറബിക്കടലിലും കപ്പലുകള്‍ ആക്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. സമീപമേഖലയിലൂടെ പോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് സംഭവം റിപ്പോർട്ട് ചെയ്ത ബ്രിട്ടിഷ് മാരിടൈം ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ 2 മാസത്തിനിടെ ചെങ്കടലിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലുകൾക്കുനേരെ ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികളുടെ ഡ്രോൺ ആക്രമണം വർധിച്ചിട്ടുണ്ട്. ഗാസയിലെ ഇസ്രയേൽ ആക്രമണം നിർത്തും വരെ കപ്പലുകൾ ആക്രമിക്കുമെന്നാണു ഹൂതികളുടെ പ്രഖ്യാപനം. ഇതോടെ പ്രധാന വ്യാപാരപാതയായ ചെങ്കടലിലൂടെയുള്ള യാത്ര പല ചരക്കുകപ്പലുകളും ഒഴിവാക്കാൻ തുടങ്ങിയിട്ടുണ്ട്. ചെങ്കടലിൽനിന്ന് മാറി ആദ്യമായാണ് ഇത്തരമൊരു ആക്രമണമുണ്ടാകുന്നത്.