ന്യൂഡൽഹി: മുതിർന്ന നേതാവും കണ്ണൂർ എംപിയുമായ കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു. ഹൈക്കമാൻഡ് ഇക്കാര്യം സുധാകരനെ ഔദ്യോഗികമായി അറിയിച്ചു. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. ഗ്രൂപ്പുകളുടെ എതിർപ്പ് മറികടന്നാണ് ഹൈക്കമാൻഡ് തീരുമാനം എന്നാണ് സൂചന.
താരിഖ് അന്‍വര്‍ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരന്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ആരുടെയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നില്ല. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് മുഖവില കൊടുക്കാതെ പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തതോടെ ഗ്രൂപ്പ് നേതാക്കളെ ഒപ്പം നിർത്തി പ്രവർത്തിക്കുക എന്നത് തന്നെയാകും സുധാകരന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.