കാൻബറ സെൻറ്. അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയത്തിനായി സ്വന്തം സ്ഥലവുംകെട്ടിടവും

കാൻബറ: കാന്ബറയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിനു ഇത് ദൈവാനുഗ്രഹത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെയും നിമിഷങ്ങൾ. സ്വന്തമായി ഒരു ദേവാലയവും സ്ഥലവും എന്ന സെൻറ് അൽഫോൻസാ ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം സഫലമായി. 3 .81  മില്യൺ ഡോളർ (ഏകദേശം 20  കോടി രൂപ) നൽകിയാണ് ഇടവക സ്ഥലവും കെട്ടിടവും സ്വന്തമാക്കിയത്.

കാൻബറ പ്രദേശത്തിന്റെ മധ്യഭാഗത്തു 150 നരബന്ധ ലെയിൻ, സിമോണ്സ്റ്റൻ, എ. സി. ടി – 2609 എന്ന സ്ഥലമാണ് ഇടവക സ്വന്തമാക്കിയത്. ഏഴര ഏക്കർ (3 . 1 ഹെക്ടർ ) സ്ഥലവും 1271 സ്ക്യുയർ മീറ്റർ വലിപ്പമുള്ള കെട്ടിടവും ഉൾക്കൊള്ളുന്നതാണിത്. പുതിയ ദേവാലയത്തിന്റെ നിർമ്മാണത്തിനും മുന്നോട്ടുള്ള വികസന പ്രവർത്തനങ്ങൾക്കും  പൂർണ്ണമായും ഉപയോഗിക്കാവുന്ന വിധത്തിലുള്ള സ്ഥലമാണിത്. ഓസ്‌ട്രേലിയൻ ഫെഡറൽ ഗവണ്മെന്റ് വക സ്ഥാപനം പ്രവർത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും പൊതു ലേലത്തിലൂടെയാണ് ഇടവക സ്വന്തമാക്കിയത്. പാര്ലമെന്റിന്റെയും എയർപോർട്ടിന്റെയും പത്തു കിലോമീറ്ററിനുള്ളിൽ വരുന്ന ഇവിടേയ്ക്ക് കാൻബറയിൽ എവിടെനിന്നും എളുപ്പത്തിൽ എത്തിച്ചേരാം.

 വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ബിജു പുലിക്കാട്ട്, ബെന്നി കണ്ണമ്പുഴ, ടോമി സ്റ്റീഫൻ, പള്ളി നിർമ്മാണ കമ്മിറ്റി കൺവീനർ സുജി മാത്യു, രൂപത ധനകാര്യ കമ്മിറ്റി അംഗം സെബാസ്റ്റ്യൻ  മാത്യു (മെജോ ) എന്നിവരുടെ നേതൃത്വത്തിൽ ഇടവക സമൂഹം ഒന്നാകെ നടത്തിയ പ്രവർത്തങ്ങളാണ് ഫലവത്തായത്. മെൽബൺ രൂപതയുടെ കീഴിൽ ഒരു ഇടവക വാങ്ങുന്ന ഏറ്റവും വിലകൂടിയ വസ്തുവാണിത്.

2006 -ൽ കാൻബറയിൽ തുടക്കം കുറിച്ച സീറോ മലബാർ സമൂഹം ഇടവക തലത്തിലേക്ക് ഉയർത്തപ്പെട്ടതു 2015  ഒക്ടോബർ നാലിനാണ്. മെൽബൺ സീറോ മലബാർ രൂപതയുടെ കീഴിലാണ് ഇടവക. നിലവിൽ ഒകോണർ സെൻറ്. ജോസഫ് പള്ളിയാണ് ഇടവക ദേവാലയമായി ഉപയോഗിക്കുന്നത്. ഇടവക സമൂഹത്തിനു മുൻകാലങ്ങളിൽ നേതൃത നൽകിയിരുന്ന മോൺസിഞ്ഞോർ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, ഫാ . വർഗീസ് വാവോലിൽ എന്നിവർ തുടങ്ങിവച്ച   സ്വന്തമായ ഇടവക ദേവാലയം എന്ന ആശയം ഫാ . മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പള്ളി കമ്മിറ്റിയുടെ സജീവ പ്രവർത്തനംവഴി ഫലമാണിയുകയായിരുന്നു.    

സ്ഥലം വാങ്ങുന്നതിനു മുന്നോടിയായി ഇടവകയിൽ പ്രത്യേക പ്രാർത്ഥനകളും, വി. കുർബാനയും, നൊവേനയും നടന്നു വരികയായിരുന്നു. സ്ഥലം സ്വന്തമായതിനുശേഷം നടന്ന കൃതജ്ഞതാ ബലിയിൽ ഇടവക സമൂഹം ദൈവത്തിനു നന്ദി പറഞ്ഞു . ഈ ചരിത്ര നേട്ടത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും നാൾവഴികളിൽ പ്രാർത്ഥിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത എല്ലാവർക്കും വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ നന്ദി അറിയിച്ചു.ഇടവകയുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും സ്വന്തം സ്ഥലവും കെട്ടിടവും എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത രൂപതാധ്യക്ഷൻ മാർ. ബോസ്കോ പുത്തൂർ, വികാര ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ എന്നിവരെ ഇടവക സമൂഹം നന്ദി അറിയിച്ചു.       

സ്വന്തം സ്ഥലവും ദേവാലയും എന്ന ആഗ്രഹത്തിനായി പ്രവർത്തിച്ചു അത് ദൈവാനുഗ്രഹം വഴി അതിന്റെ ആദ്യ പടി നേടിയെടുത്ത കാൻബറ ഇടവക സമൂഹത്തെയും, നേതൃത്വം നൽകിയ വികാരി ഫാ. മാത്യു കുന്നപ്പിള്ളിയെയും കമ്മിറ്റിക്കാരെയും ബിഷപ്പ് മാർ. ബോസ്കോ പുത്തൂർ, വികാരി ജനറൽ മോൺസിഞ്ഞോർ  ഫ്രാൻസിസ് കോലഞ്ചേരി എന്നിവർ അഭിനന്ദിച്ചു.   

 വാർത്ത:ജോമി പുലവേലിൽ.