പീഡകരുടെ നാടോ ?

ദൈവത്തിന്‍റെ സ്വന്തം നാട് എന്നതിന് പകരം പീഡകരുടെ സ്വന്തം നാട് എന്ന പേരിലായിരിക്കും കേരളം ഇനി അറിയപെടാന്‍ സാധ്യത. . ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനം, വിദ്യാസമ്പന്നരുടെയും സംസ്‌ക്കാര സമ്പന്നരുടേയും  നാട് എന്നൊക്കെയാണ് പറയുന്നത്.എന്നാല്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ കേരളമാണ് ഇന്ത്യയില്‍ മുന്‍പന്തിയില്‍. സ്ത്രീ പീഡന പരമ്പരകള്‍ ദിനംപ്രതി കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.    പീഡന കേസുകളില്‍ പ്രതിയാക്കപെടുന്നവരില്‍ വൈദികരും  പൂജാരിമാരും മദ്രസ അദ്ധ്യാപകരും ഒക്കെ ഉള്‍പെടുന്നു എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്നത്. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ പുറത്തിറങ്ങി നടക്കാന്‍ മാത്രമല്ല സ്വന്തം വീട്ടില്‍ പോലും ഇപ്പോള്‍ മനസമാധാനത്തോടെ ജീവിക്കാന്‍ പറ്റില്ലെന്ന സ്ഥിതിയാണ്.

 

കേരത്തിലെ സമീപ കാലത്തുണ്ടായ പീഡന കേസുകളില്‍ പ്രതിസ്ഥാനത്ത് ഏറെയും ബന്ധുക്കളും അയല്‍വാസികളും ആണെന്നാണു റിപ്പോര്ട്ട്. സമീപ കാലത്ത് കൊച്ചിയില്‍ ഒരു സിനിമാ നടിയെ ശാരീരികമായി ആക്രമിച്ചത് വലിയ വാര്‍ത്തയായി. കാരണം ഇവിടെ ആക്രമിക്കപെട്ടത്  ഒരു നടിയാണു എന്നതാണ്.എന്നാല്‍ പ്രശസ്തരല്ലാത്ത സ്ത്രീകള്‍ക്ക് നേരെ ആക്രമണങ്ങളും പീഡനങ്ങളും ദിനംപ്രതി നമ്മുടെ നാട്ടില്‍ അരങ്ങേറുന്നുണ്ട്.ഇതൊന്നും പലപ്പോഴും വാര്‍ത്തകള്‍ പോലും ആകുന്നില്ല, പലതും അന്വേഷിക്കുക പോലും ചെയ്യുന്നില്ല. പത്ര-ദൃശ്യ മാധ്യമങ്ങളുടെ ഇടപെടല്‍ മൂലംമാണ് പല കേസുകളിലും അന്വേഷണം നടക്കുന്നതും ചില കേസുകളിലെങ്കിലും ഇരക്ക് നീതി ലഭിക്കുന്നതും. മറ്റു  പലതിലും ഉന്നതരുടെയും രാഷ്ട്രീക്കാരുടെയും ഇടപെടല്‍മൂലം പ്രതികള്‍ രക്ഷപെടുന്നു.

 

കൊട്ടിയൂരില്‍ വൈദീകന്‍ പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവം കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനു മഴുവന്‍ അപമാനമായി. സംഭവത്തിന്‍റെ  ഞെട്ടല്‍ മാറുന്നതിനു മുന്‍പാണ് യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍  പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവരുന്നത്. പിന്നീട് പാലക്കാട് വാളയാറില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയും സഹോദരിയും പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട  വാര്‍ത്ത  കേരളത്തെ പിടിച്ചുകുലുക്കിയത്. പിന്നീടുള്ള ദിവസങ്ങളില്‍ മനസാക്ഷിയെ മരവിപ്പിക്കുന്ന അതിക്രൂരമായ പീഡനങ്ങളുടെ വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പൂജാരിയും മദ്രസ അധ്യാപകനും, അയല്‍വാസിയും സണ്‍‌ഡേ സ്കൂള്‍ അധ്യാപകനും ഒക്കെ പ്രതികളായ അനവധി പീഡന കഥകള്‍. സ്ത്രീപീഡനങ്ങളുടെ സ്വന്തം നാടായി കേരളം മാറി കൊണ്ടിരിക്കുകയാണ്..

 

പെരുമ്പാവൂരില്‍ കൊല്ലപെട്ട ജിഷ നമ്മുടെ നാടിന്റെ നൊമ്പരമാണെന്നും ജിഷയ്ക്കു സംഭവിച്ചത് ഇനി ഒരു കുട്ടിക്കും സംഭവിക്കരുതെന്നും പറഞ്ഞ്  ജിഷയുടെ പേരില്‍ അധികാരത്തില്‍ ഏറിയ പിണറായി ഗവണ്മെന്റ്റും സ്ത്രീ പീഡനങ്ങളുടെ അന്വേഷണ കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടികൊണ്ടിരിക്കുന്നത്. പാലക്കാട് വാളയാര്‍ കേസില്‍ പോലിസ് കാട്ടിയ അനാസ്ഥയാണ് മറ്റൊരു ജീവന്‍ കൂടി നഷ്ടപ്പെടുത്തിയത് കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന കുറ്റവാളികളെ വിട്ടയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയ ഒരു സര്‍ക്കാരിന് എങ്ങനെയാണ് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നത്.ബലാല്‍സംഗം,ലൈംഗികാതിക്രമങ്ങള്‍,മയക്കു മരുന്നു കേസിലെ പ്രതികള്‍ ,വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടവരുള്‍പ്പടെ അനേകം കൊടുംകുറ്റവാളികള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടാകും. വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ.

 

അതോടൊപ്പം കേരളസമൂഹം മുൻപെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ സദാചാര ഗുണ്ടായിസവും ഇവിടെ തുടര്‍ക്കഥയാവുകയാണ്. കപട സദാചാരവുമായി  അന്യന്‍റെ സ്വകാര്യതയില്‍ വലിഞ്ഞു കയറുന്ന സദാചാരപ്പോലീസ് എന്ന ആഭാസന്‍മാര്‍ ഇന്നു കേരളത്തെ ഒരു പ്രാകൃത സമൂഹമാക്കി മാറ്റുകയാണ്. സദാചാരബോധത്തിന്‍റെ  ദുഷിച്ച പ്രവണത മൂലം   ഒരു ജീവിതം കൂടി മരണത്തിലേക്ക് പോകുന്നതും നാം കണ്ടു. നീതി നടത്താനും അധാർമ്മികത തടയാനും നിയമവും വ്യവസ്ഥകളും ഉള്ളപ്പോള്‍ അതു സദാചാര വാദികൾ കയ്യിലെടുക്കണ്ട ഒരു ആവശ്യവും  ഇല്ല.

 

വാല്‍ക്കഷണം:. കൊച്ചിയിലെ  പ്രശസ്തമായ  മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരിന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരെ ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം. കുടുംബമായെത്തിയവര്‍ക്കും ഇവരുടെ ചൂരല്‍ പ്രയോഗത്തില്‍  ഓടേന്‍ണ്ടി വന്നു. ഒരു സംശയം ബാക്കി: ഭാരതത്തിലെ ഇവരുടെ ആസ്ഥാനകേന്ദ്രമായ  മുംബൈയിലെ ചുവന്നതെരുവില്‍ നടക്കുന്ന മാംസകച്ചവടം നിര്‍ത്തിയിട്ട് പോരെ കേരളത്തില്‍ സദാചാരം  പഠിപ്പിക്കല്‍.